മാന്നാര്‍: 15 വര്‍ഷം മുമ്പു കാണാതായ യുവതിയെ ഭര്‍ത്താവുള്‍പ്പെട്ട സംഘം കൊലപ്പെടുത്തി സെപ്ടിക് ടാങ്കില്‍ തള്ളിയതാണെന്ന് തെളിഞ്ഞ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തേക്ക്. യുവതിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് നിരവധി പേര്‍ക്ക് അറിയാമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചെന്നിത്തല പായിക്കാട്ട് മീനത്തേതില്‍ ചെല്ലപ്പന്‍- ചന്ദ്രിക ദമ്പതികളുടെ മകള്‍ കലയാണ് കൊല്ലപ്പെട്ടത്. കാണാതാവുമ്പോള്‍ കലയ്ക്ക് 20 വയസായിരുന്നു. ചെന്നിത്തല ഇരമത്തൂര്‍ കിഴക്ക് കണ്ണമ്പള്ളില്‍ അനിലാണ് ഭര്‍ത്താവ്. അനിലാണ് കേസിലെ ഒന്നാംപ്രതി. അനിലിന്റെ സഹോദരീ ഭര്‍ത്താവ് സോമരാജന്‍, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. കല കൊലപാതകക്കേസിലെ പൊലീസിന്റെ എഫ്ഐആര്‍ പുറത്തുവന്നു. പ്രതികള്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വച്ച് കൊലപ്പെടുത്തുകയും സെപ്ടിക് ടാങ്കില്‍ കുഴിച്ചുമൂടുകയും ചെയ്‌തെന്നാണ് എഫ്ഐആറിലുള്ളത്.

കലയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊല നടന്നതെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു. 009ല്‍ വലിയ പെരുമ്പുഴ പാലത്തില്‍വച്ചാണ് കൊല നടന്നത്. ഇതിനിടെ കലയുടെ മൃതദേഹം കണ്ടതായി അനിലിന്റെ ബന്ധു പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പെരുമ്പുഴ പാലത്തിന് സമീപത്തായി കാറില്‍ കലയുടെ മൃതദേഹം കണ്ടുവെന്നാണ് അനിലിന്റെ ബന്ധു സുരേഷിന്റെ സാക്ഷിമൊഴി.

മൃതദേഹം മറവുചെയ്യാന്‍ അനില്‍ സഹായം ആവശ്യപ്പെട്ടു. എന്നാല്‍ താനിതിന് തയ്യാറായില്ലെന്ന് സുരേഷ് പറഞ്ഞു.അതേസമയം, സെപ്ടിക് ടാങ്കില്‍ കലയുടെ ശരീര അവശിഷ്ടങ്ങള്‍ നശിപ്പിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചതായി ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത സോമന്‍ പറഞ്ഞു.

സെപ്ടിക് ടാങ്കിന് മുകളിലായി വീട് കെട്ടിയപ്പോള്‍ ബാക്കിവന്ന സിമന്റ്, ടൈല്‍ തുടങ്ങിയവയുടെ അവശിഷ്ടങ്ങള്‍ തള്ളിയിരുന്നു. സാധാരണ സെപ്ടിക് ടാങ്കിന് മുകളില്‍ ഇങ്ങനെ ചെയ്യാറില്ല. കുഴിയില്‍ കല്ലുവരെ പൊടിയാന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. അസ്ഥിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അത് പൊടിഞ്ഞുപോകുന്ന നിലയിലായിരുന്നുവെന്നും സോമന്‍ പറഞ്ഞു.