ആലപ്പുഴ: അമിത ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ 64 കാരൻ പോലീസിന്റെ പിടിയിൽ. എറണാകുളം ആലുവാ ബാങ്ക് കവലയിൽ താമസിക്കുന്ന നീലംപേരൂർ സ്വദേശി ഹരിദാസ് നാരായണൻപിള്ളയാണ് (64) കൈനടി പോലീസിന്റെ പിടിയിലായത്. 2019 മുതൽ 2025 വരെയുള്ള കാലയളവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 56 ലക്ഷം രൂപയോളം രൂപയാണ് പ്രതി തട്ടിയത്.

നിക്ഷേപിച്ച പണവും വാഗ്ദാനം ചെയ്ത ലാഭവിഹിതവും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്ത് വരുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, പ്രതി അങ്കമാലി ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചു. തിങ്കളാഴ്ച രാത്രി 8.30 ഓടെ പ്രതിയെ പോലീസ് പിടികൂടിയത്.

പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ പി.എസ്. അംശു, സിപിഒമാരായ ജോൺസൺ, പ്രവീൺ, സനീഷ്, സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.