ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച വയോധികയുടെ സ്വർണവള കാണാതായാതായെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. 79 കാരിയായ നിർമലയുടെ വളയാണ് കാണാതായതെന്നാണ് പരാതി. മകന്റെ പരാതിയിൽ ചേർത്തല പോലീസാണ് കേസെടുത്തത്. ഒരു പവനോളം വരുന്ന സ്വർണവള കാണാനില്ലെന്നാണ് പരാതി. വിഷയത്തിൽ തത്ക്കാലം പ്രതികരിക്കാനില്ലെന്ന് കെവിഎം ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് നിർമലയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ ആയതിനാൽ വിദഗ്‌ധ ചികിത്സയ്ക്കായി ചേർത്തലയിലെ കെവിഎം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടു നൽകുമ്പോൾ ബന്ധുക്കൾക്ക് നൽകിയ ആഭരണങ്ങളിൽ ഒരു പവനോളം വരുന്ന സ്വർണവള കുറവ് ഉണ്ടെന്നാണ് പരാതി.

ഇക്കാര്യം അപ്പോൾ തന്നെ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു. സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കുടുംബം പരിശോധിച്ചത്തിൽ നിന്നും നിർമലയുടെ കൈയിൽ രണ്ട് വള ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.തുടർന്ന് കെവിഎം ആശുപത്രിയിലെത്തി ഇക്കാര്യം അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.

ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്നും മരിച്ച നിർമലയുടെ മകൻ ബേബി പറയുന്നു. തുടർന്ന് പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. പോലീസ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ രണ്ട് വളകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.