തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് മകന്‍ വി എ അരുണ്‍കുമാര്‍. തിരുവനന്തപുരത്ത് പട്ടം എസ് യു ടി ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ് വി എസ് ചികിത്സയില്‍ കഴിയുന്നത്.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അരുണ്‍കുമാര്‍ ഇക്കാര്യം അറിയിച്ചത്. 'അച്ഛന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്‍, തീര്‍ച്ച'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നുച്ചയോടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവരും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് വി എസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിദഗ്ധരുടെ സംയുക്ത പരിചരണത്തിലാണ് വിഎസ് കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടക്കമുള്ള സിപിഎം നേതാക്കളും പ്രതിപക്ഷനേതാവ് വിഡി സതീശനടക്കമുളള മറ്റു പാര്‍ട്ടിയിലെ നേതാക്കളും ആശുപത്രിയിലെത്തി അച്യുതാനന്ദന്റെ ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചിരുന്നു.