തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ വേതനവര്‍ധന ആവശ്യവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് പ്രശസ്ത നടനും സംവിധായകനുമായ ജോയ് മാത്യു. ഇതേ സ്വഭാവത്തിലാണ് രാജ്യത്തെ ഭരണകൂടങ്ങള്‍ സാധാരണക്കാരോട് പെരുമാറുന്നതും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയ ജോയ് മാത്യു, തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരെ സര്‍ക്കാര്‍ അന്യായമായി അവഗണിക്കരുതെന്നും നീതിയുള്ള ഒരു തീരുമാനം കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

ആമസോണ്‍ കാടുകള്‍ കത്തിയാല്‍ പ്രതിഷേധിക്കുന്ന ഡിഐഎഫ്ഐക്ക് ആശമാരുടെ സമരത്തില്‍ ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍പോലുമുള്ള ധൈര്യമോ ബോധമോ ഇല്ലെന്നും ജോയ് മാത്യു പരിഹസിച്ചു. സമരങ്ങളുണ്ടാകുമ്പോള്‍ അതിനെ നേരിടേണ്ട രീതികളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ചര്‍ച്ചക്ക് വിളിക്കുക എന്നത്. 45 ദിവസമായി സമരം നടത്തുന്ന സ്ത്രീകളെ അവഗണിക്കുന്ന മുഷ്‌ക് ഇടതുപക്ഷ സര്‍ക്കാറിന്റെതല്ല, മറിച്ച് ഇന്ത്യ ഭരിക്കുന്ന അതേ സര്‍ക്കാറിന്റെതാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം സമരങ്ങള്‍ കണ്ടിട്ടും കാണാതെയിരിക്കുന്ന ഒരു വലിയ വിഭാഗമുണ്ട് നമ്മുടെ നാട്ടില്‍. ആമസോണ്‍ കാടുകള്‍ കത്തിയാല്‍ ബ്രസീല്‍ എംബസിക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തും. അങ്ങനെയാണ് ബ്രസീല്‍ പോലും ആമസോണ്‍ കത്തുന്ന കാര്യം അറിയുന്നതെന്നും ഡിവൈഎഫ്ഐയെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു വ്യക്തമാക്കി.