തിരുവനന്തപുരം: സംസ്ഥാനം ഭരിക്കുന്നത് കമ്യൂണിസവും തീവ്ര വലതുപക്ഷവുമല്ല, വെറും പിണറായിസമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. എസ്.ടി.യു സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥയിലെത്തിച്ചത് പിണറായി വിജയനാണ്. അതിന് പരികര്‍മിയായി ഗോവിന്ദന്‍ മാഷുമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ഗോവിന്ദന്‍ മാഷ് പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതലാളിമാര്‍ക്ക് എതിരാണെന്നും അവരുടെ ഉല്‍പന്നങ്ങള്‍ കെട്ടിക്കിടന്ന് അവര്‍ വഴിയാധാരമാകുമെന്നുമാണ് അദ്ദേഹം ആദ്യം പറഞ്ഞത്. ഇത്തരം വ്യാഖ്യാനങ്ങള്‍ കൊടുത്ത് ജനങ്ങള്‍ക്ക് മുന്നില്‍ അപഹാസ്യരാകരുതെന്നാണ് അദ്ദേഹത്തോട് പറയാനുള്ളത്.

ബ്രൂവറിയുടെയും കിഫ്ബി റോഡുകളിലെ ടോള്‍ പിരിവിലും യു.ഡി.എഫ് ഒരു വിട്ടുവീഴ്ചക്കുമില്ല. അടുത്ത തവണ അധികാരത്തില്‍ വരേണ്ടതിനാലാണ് യു.ഡി.എഫ് ഇപ്പോള്‍ വെജിറ്റേറിയന്‍ സമരം നടത്തുന്നത്. പക്ഷേ, അവസാന ഒന്നരക്കൊല്ലം സര്‍ക്കാര്‍ കടുംവെട്ട് വെട്ടാന്‍ നോക്കിയാല്‍ സമരം ചിലപ്പോള്‍ നോണ്‍ വെജിറ്റേറിയനാകുമെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.