മലപ്പുറം: എംഎല്‍എ പെന്‍ഷന് പകരം അധ്യാപക പെന്‍ഷന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് കെ.ടി. ജലീല്‍ എംഎല്‍എ ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്ത് പുറത്ത്. സാമ്പത്തിക നേട്ടത്തിനല്ല രാജിവെച്ചതെന്നും എംഎല്‍എ ആയി പ്രവര്‍ത്തിച്ചിരുന്ന കാലത്തെ, സേവനമായി കണക്കാക്കി 27 വര്‍ഷത്തെ അധ്യാപന സര്‍വീസിന് പെന്‍ഷന്‍ നല്‍കണമെന്നുമാണ് ജലീല്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

എയ്ഡഡ് അധ്യാപകര്‍ മത്സരിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് 2021-ല്‍ ജലീല്‍ ജോലിയില്‍ നിന്നും രാജിവെച്ചത്. നിലവില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍, രാജി ഒഴിവാക്കി വിടുതലാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

ജലീലിനോട് അനുകൂല സമീപനം സ്വീകരിച്ച കോളേജ് മാനേജര്‍, സര്‍വീസ് ബുക്ക് കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയച്ചു. അതിനിടെ സര്‍വീസ് ബുക്ക് തിരുത്തി പെന്‍ഷന്‍ വാങ്ങാനുള്ള ജലീലിന്റെ ശ്രമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

പെന്‍ഷന്‍ വാങ്ങാന്‍ ശ്രമിക്കുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ജലീലിനെ എംഎല്‍എ സ്ഥാനത്തുനിന്നും അയോഗ്യനാക്കണമെന്നും കാണിച്ചാണ് പരാതി. സര്‍വീസ് ബുക്ക് തിരുത്താനുള്ള നടപടി തടയണം എന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഉന്നത വിദ്യഭ്യാസ വകുപ്പ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.