പാലക്കാട്: വേലന്താവളത്ത് പോലീസ് നടത്തിയ വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1.31 കോടി രൂപയും ഒരാളും പിടിയിൽ. കോയമ്പത്തൂരിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് രേഖകളില്ലാതെ കൊണ്ടുവരികയായിരുന്ന പണമാണ് കണ്ടെത്തിയത്.

രാവിലെ ആറുമണിയോടെ വേലന്താവളത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് പോലീസ് സംശയകരമായ രീതിയിൽ വന്ന വാഹനം തടഞ്ഞുനിർത്തിയത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിൽ വലിയൊരു തുക കണ്ടെത്തിയത്. പണം സൂക്ഷിച്ചിരുന്ന പെരിന്തൽമണ്ണ സ്വദേശി എസ്. സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതി സ്ഥിരമായി രേഖകളില്ലാതെ പണം കടത്താറുണ്ടായിരുന്നതായി സൂചനയുണ്ട്. ഇയാളുടെ പിന്നിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.