ന്യൂഡല്‍ഹി: കെസി വേണുഗോപാലിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കെ സി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലനാകുന്നുവെന്ന് മന്ത്രി വിമര്‍ശിച്ചു. സര്‍ക്കാരിനെ അടിക്കാന്‍ ഒരുവടികിട്ടി എന്ന രൂപത്തില്‍ ആനന്ദനൃത്ത മാടുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തെ ചൊല്ലി യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുന്നുവെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയപാത നിര്‍മാണത്തിനിടെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ അത് സര്‍ക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് കെസി വേണുഗോപാല്‍. നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ചുപോകണം. അല്ലാതെ പ്രവൃത്തി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുക്കരുത്.

എന്‍എച്ച് 66ന്റെ കാലനാകാനാണ് കെസി വേണുഗോപാല്‍ ശ്രമിക്കുന്നത്. കാലന്റെ പണിയെടുക്കാന്‍ നോക്കിയാലും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാനാണ് ശ്രമമെന്നും പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂരില്‍ സ്വരാജ് സ്ഥാനാര്‍ഥിയായതോടെ യുഡിഎഫ് ക്യാംപ് ആകെ വാടിയിരിക്കുകയാണ്. എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ട് യുഡിഎഫ് മതവര്‍ഗീയത കുത്തിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.