തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വിധത്തില്‍ രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്റ്റോപ്പുകള്‍ ലഭിച്ചു. ഹംസഫര്‍ എക്‌സ്പ്രസ് ഇനി കായംകുളത്തും രാജ്യറാണി എക്‌സ്പ്രസ് കരുനാഗപ്പള്ളിയിലും നില്‍ക്കും. ഈ തീരുമാനം കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകരിച്ചതായി എംപി കെ.സി. വേണുഗോപാല്‍ അറിയിച്ചു.

ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് എംപി കഴിഞ്ഞ സെപ്റ്റംബര്‍ 17ന് കത്ത് നല്‍കിയതോടൊപ്പം, ഒക്ടോബര്‍ 8ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും വിഷയം ചര്‍ച്ച ചെയ്തിരുന്നു.

തുടര്‍ന്ന് മന്ത്രി തന്നെ ഫോണില്‍ വിളിച്ച് സ്റ്റോപ്പ് അനുവദിച്ചതായി അറിയിച്ചതായും വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. യാത്രക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് മന്ത്രി കൈക്കൊണ്ട ഈ നീക്കം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അല്പം മുമ്പ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നെ ഫോണില്‍ വിളിച്ചിരുന്നു.

ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ കായംകുളം, കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനുകളില്‍ ഞാന്‍ നേരത്തെ ഉന്നയിച്ചിരുന്ന ആവശ്യങ്ങളില്‍ പ്രധാനപ്പെട്ട രണ്ട് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ച കാര്യം ഔദ്യോഗികമായി അറിയിക്കുന്നതിനു വേണ്ടിയാണ് വിളിച്ചത്. യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്ന ഹംസഫര്‍ എക്സ്പ്രസിന് കായംകുളത്തും രാജ്യറാണി എക്സ്പ്രസിന് കരുനാഗപ്പള്ളിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്.

ആലപ്പുഴ മണ്ഡലത്തിലെ റെയില്‍വെ വികസനവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 17നു കത്തു നല്‍കിയതിന് പുറമെ ഈമാസം 8നു റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിനെ നേരില്‍ കണ്ടപ്പോഴും ഇക്കാര്യം ഉന്നയിക്കുകയും നിവേദനം കൈമാറുകയും ചെയ്തിരുന്നു.

യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഇക്കാര്യത്തില്‍ അനുകൂല നടപടി സ്വീകരിച്ച മന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

പ്രതിദിനം നിരവധി പേര്‍ ആശ്രയിക്കുന്ന സ്റ്റേഷനുകള്‍ എന്ന നിലയില്‍ കായംകുളത്തും കരുനാഗപ്പള്ളിയിലും കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കേണ്ടതിന്റെ പ്രാധാന്യം റെയില്‍വെ മന്ത്രിയെ ബോധ്യപ്പെടുത്തിയതാണ്.

ആലപ്പുഴ, കോട്ടയം വഴി പോകുന്ന വന്ദേ ഭാരത്, ഹംസഫര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ 11 ട്രെയിനുകള്‍ക്കാണ് കായംകുളത്ത് സ്റ്റോപ്പ് ആവശ്യപ്പെട്ടിരുന്നത്. കരുനാഗപ്പള്ളിയില്‍ എട്ടു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രണ്ട് സ്റ്റേഷനുകളിലും മുന്‍ഗണനാടിസ്ഥാനത്തില്‍ ഉന്നയിച്ച മറ്റ് സ്റ്റോപ്പുകള്‍ കൂടി അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹരിപ്പാട്, അമ്പലപ്പുഴ, ചേര്‍ത്തല, മാരാരിക്കുളം, തുറവൂര്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ ദീര്‍ഘ ദൂര ട്രെയിനുകള്‍ക്കുള്‍പ്പെടെ സ്റ്റോപ്പ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് . ഇക്കാര്യത്തിലും ഉടന്‍ അനുകൂല നടപടി അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.- ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിനത്തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ബിജെപിയും വാദിക്കുന്നു.