തിരുവനന്തപുരം: വനിതാ ഡോക്ടറുടെ കരണത്തടിച്ചെന്ന പരാതിയില്‍ രോഗിക്കെതിരെ പോലിസ് കേസെടുത്തു. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാന്‍ ശ്രമിക്കുന്നത് തടഞ്ഞതോടെ രോഗി ഡോക്ടറെ ആക്രമിക്കുക ആയിരുന്നു. വര്‍ക്കല സ്വദേശി നവാസിനെതിരെയാണ് (57) പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് സംഭവം.

മര്‍ദനമേറ്റ് മൂക്കില്‍ നിന്നും രക്തം വാര്‍ന്ന മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ പിജി വിദ്യാര്‍ത്ഥിയും വയനാട് കണിയാംപറ്റ സ്വദേശിനിയുമായി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഡോക്ടറുടെ വലതു കരണത്താണ് അടിയേറ്റത്. മൂക്കിന്റെ വലതു വശത്ത് ക്ഷതം സംഭവിച്ച് രക്തമൊഴുകി. വിവരമറിഞ്ഞ് മെഡിക്കല്‍ കോളജ് പൊലീസ് ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു.

ഇന്നലെ രാത്രിയോടെയാണ് ബന്ധുക്കള്‍ നവാസിനെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സയ്ക്കു ശേഷം 22-ാം വാര്‍ഡിലേയ്ക്കു മാറ്റി. എന്നാല്‍ അവിടെ വച്ച് ഇയാള്‍ അക്രമാസക്തനാവുകയും ഡ്രിപ്പും യൂറിന്‍ ട്യൂബുമെല്ലാം ഊരിയെറിയാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതു തടയാന്‍ ശ്രമിച്ചപ്പോഴാണ് ഡോക്ടര്‍ക്കെതിരെ തിരിഞ്ഞത്. ഇതോടെ എയ്ഡ് പോസ്റ്റിലെ പൊലീസിന്റെ സഹായത്തോടെ ജീവനക്കാര്‍ ഇയാളെ ബലം പ്രയോഗിച്ച് കീഴടക്കി. തുടര്‍ന്ന് ആറാം വാര്‍ഡിലേയ്ക്കു മാറ്റി. പൊലീസ് കേസെടുത്തു.