പഴയങ്ങാടി: കാഴ്ചപരിമിതിയുള്ള ഭര്‍ത്താവിന് മുന്നില്‍ ഭാര്യ കാറിടിച്ച് മരിച്ചു. ഭര്‍ത്താവിനെ സുരക്ഷിതമായി റോഡരികിലാക്കി എതിര്‍വശത്തെ ഹോട്ടലില്‍നിന്ന് പശുവിന് കഞ്ഞിവെള്ളവുമായി നടന്നുവരുന്നതിനിടെയാണ് അപകടം. എരിപുരത്തെ വലിയവീട്ടില്‍ ഭാനുമതിയാണ് (58) മരിച്ചത്. കെ.എസ്.ടി.പി. റോഡില്‍ എരിപുരത്ത് പഴയ എ.ഇ.ഒ. ഓഫീസിനു സമീപം വെള്ളിയാഴ്ച രാവിലെ ആറേകാലോടെയാണ് അപകടം. ഭര്‍ത്താവ് പി.കെ. വിശ്വനാഥനുമൊന്നിച്ച് പാല്‍ സൊസൈറ്റിയില്‍ പാല്‍കൊടുത്തശേഷം കഞ്ഞിവെള്ളം എടുക്കാനാണ് ഭാനുമതി ഹോട്ടലിലേക്ക് പോയത്.

പഴയങ്ങാടി ഭാഗത്തുനിന്ന് ഏഴിലോട്ടേക്ക് അമിതവേഗത്തിലെത്തിയ കാര്‍ ഭാനുമതിയെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിനു മുകളില്‍ മറിഞ്ഞുവീണ ഇവരെയുംകൊണ്ട് ഏറെദൂരം മുന്നോട്ടുപോയ ശേഷമാണ് കാര്‍ നിന്നത്. സംഭവസ്ഥലത്തുതന്നെ ഭാനുമതി മരിച്ചു. പഴയങ്ങാടി എസ്.ഐ. സുനീഷ് കുമാര്‍ മൃതദേഹപരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാലരയോടെ മൃതദേഹം എരിപുരത്തെ വീട്ടിലെത്തിച്ചു.

മക്കള്‍: ലേജുലേഖ, ലതിക, ലിജേഷ്. മരുമക്കള്‍: കെ.വി. സന്തോഷ്‌കുമാര്‍ (കുഞ്ഞിമംഗലം), എം.വി. സന്തോഷ്‌കുമാര്‍ (മാതമംഗലം), ഷാമിനി (പയ്യന്നൂര്‍) സഹോദരങ്ങള്‍: മണി (നീലേശ്വരം), പരേതരായ മധുസൂദനന്‍, സുധാകരന്‍. കാറോടിച്ച ഏഴിലോട്ടെ എസ്.വി. മുഹമ്മദിനെ (20) പഴയങ്ങാടി പോലീസ് അറസ്റ്റ്ചെയ്ത് ജാമ്യത്തില്‍ വിട്ടു.