മല്ലപ്പള്ളി: ഫെയ്സ്ബുക്കില്‍ 'തൂവല്‍കൊട്ടാരം' എന്ന പേരില്‍ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. ആനിക്കാട് സ്വദേശിനിയായ 52-കാരിയാണ് തട്ടിപ്പിനിരയായത്. ഇവര്‍ നല്‍കിയ പരാതിയല്‍ പോലിസ് പ്രജിത്തിനെ അറസ്റ്റ് ചെയ്യുക ആയിരുന്നു.

വീട്ടമ്മയ്ക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്‍കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറിയതോടെയാണ് ഇവര്‍ പരാതിയുമായി രംഗത്ത് എത്തിയത്.

പരാതിപ്രകാരം ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന്‍ എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു.