കോട്ടയം: പ്ലസ് ടു പരീക്ഷാ ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥിനി കാറിടിച്ച് മരിച്ചു. പരീക്ഷയില്‍ വിജയിച്ചതിനുള്ള അമ്മയുടെ സമ്മാനം വാങ്ങാന്‍ കോട്ടയം ടൗണിലെത്തിയ തോട്ടയ്ക്കാട് ഇരവുചിറ വടക്കേമുണ്ടയ്ക്കല്‍ വി.ടി. രമേശിന്റെ മകള്‍ അബിദ പാര്‍വതിയാണ് (18) മരിച്ചത്. തൃക്കോതമംഗലം വിഎച്ച്എസ്ഇ വിദ്യാര്‍ഥിനിയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു അപകടം.

പ്ലസ് ടു പരീക്ഷയില്‍ വിജയിച്ചതിന് അമ്മയില്‍നിന്ന് സമ്മാനം വാങ്ങാനും സഹോദരിക്ക് സ്‌കൂളിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുമായി അമ്മയ്‌ക്കൊപ്പം ടൗണില്‍ എത്തിയതായിരുന്നു അബിദ. സാധനങ്ങള്‍ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി ബസുകയറാന്‍ പോകുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ ബസ് ഇടിക്കുക ആയിരുന്നു. ചന്തക്കവലയില്‍ റോഡിന് കുറുകെ കടക്കവേ കോട്ടയം ജില്ലാ ആശുപത്രി ഭാഗത്തുനിന്ന് എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബിദയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിമിഷങ്ങള്‍ക്കകം മരിച്ചു. ഗുരതരമായി പരിക്കേറ്റ അമ്മ നിഷയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുറുമ്പനാടം സെയ്ന്റ് ആന്റണീസ് സ്‌കൂളില്‍ അധ്യാപികയാണ് നിഷ. സഹോദരി: അബിജ. അബിദയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.