കൊടുമണ്‍: ഹോം നഴ്‌സിന്റെ ക്രൂര മര്‍ദനത്തിന് ഇരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന തട്ട പറപ്പെട്ടി സന്തോഷ് ഭവനില്‍ ശശിധരന്‍പിള്ള (60) മരിച്ചു. വിമുക്തഭടനായ ശശിധരന്‍പിള്ള മറവിരോഗം ബാധിച്ച് മാസങ്ങളായി കിടപ്പിലായിരുന്നു.കഴിഞ്ഞ മാസമാണ് ഹോം നഴ്‌സ് കൊല്ലം എഴുകോണ്‍ സ്വദേശി വിഷ്ണുവില്‍ നിന്ന് ക്രൂരമായി മര്‍ദനമേറ്റത്. സംഭവത്തെത്തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശശിധരന്‍ പിള്ളയെ 2 ദിവസം മുന്‍പാണ് പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശശിധരന്‍ പിള്ളയുടെ ഭാര്യ അനിതാകുമാരി ജോലി സ്ഥലമായ തഞ്ചാവൂരിലാണ് താമസം. ഏക മകള്‍ ആര്യ ശശി വിദ്യാര്‍ഥിനിയാണ്. ഇരുവരും സ്ഥലത്തില്ലാത്തതിനാലാണ് ശശിധരന്‍ പിള്ളയെ പരിചരിക്കാന്‍ ഹോം നഴ്‌സിനെ നിയമിച്ചിരുന്നത്. അടൂരിലെ ഏജന്‍സി വഴിയായിരുന്നു ശശിധരന്‍ പിള്ളയുടെ വീട്ടില്‍ വിഷ്ണു ജോലിക്കെത്തിയത്. പിന്നീട് വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ശശിധരന്‍ പിള്ളയ്ക്ക് അനുഭവിക്കേണ്ടിവന്ന മര്‍ദന വിവരം ഭാര്യയും മകളും അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.