തിരുവനന്തപുരം: കോണ്‍ഗ്രസും സിപിഎമ്മും കൊട്ടിഘോഷിക്കുന്നതു പോലൊരു കേരള മോഡല്‍ വികസനം യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് സംഭവിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.

കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതികളെയും സാമ്പത്തിക താല്പര്യങ്ങളെയും സംരക്ഷിക്കുന്ന ഒരു മോഡല്‍ മാത്രമാണ് ഇവിടെയുള്ളത്. കൃഷിയോ കര്‍ഷകരോ അവരുടെ മുന്‍ഗണനയിലുണ്ടായിട്ടില്ല. റിയല്‍ എസ്റ്റേറ്റിലും കരാറുകളിലുമാണ് സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ താല്പര്യം. പുഞ്ചക്കരിയില്‍ ലോക പരിസ്ഥിതി ദിനപരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്തിന്റെ സുസ്ഥിരവും സമഗ്രവുമായൊരു വികസന സങ്കല്പമാണ് ബിജെപി ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ ഈ രാജ്യത്തെ കര്‍ഷകര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ചെറുകിട വ്യവസായത്തിനും വേണ്ടി കൈക്കൊണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതായിരിക്കും വികസനത്തിന്റെ യഥാര്‍ത്ഥ കേരള മോഡല്‍. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.