തിരുവനന്തപുരം: കോര്‍പ്പറേഷന്‍ മുന്‍ കരാറുകാരനും ഭാര്യയും മരിച്ചത് കടം കൊണ്ട് നില്‍ക്കക്കള്ളിയില്ലാതെ എന്ന് റിപ്പോര്‍ട്ട്. കരമന തമലം കാട്ടാംവിള കേശവ ഭവനത്തില്‍ സതീഷ്(53), ഭാര്യ ബിന്ദു(48) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. സതീഷിന്റെ മൃതദേഹം കഴുത്തറത്ത നിലയിലും ബിന്ദു കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലുമായിരുന്നു. സതീഷിനെ കൊലപ്പെടുത്തിയശേഷം ബിന്ദു ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.

ഇവര്‍ക്ക് രണ്ടു കോടിയിലധികം രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. താമസിക്കുന്ന വീടും മുടവന്‍മുകളിലുള്ള മറ്റൊരു വീടുമടക്കം ജപ്തിഭീഷണിയിലായിരുന്നു. ഏകമകന്‍ സബിത്ത് സൗദി അറേബ്യയിലാണ്. സതീഷും ബിന്ദുവും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. തൊട്ടടുത്തായി സതീഷിന്റെ ബന്ധുക്കളും താമസിക്കുന്നുണ്ട്.

ഞായറാഴ്ച രാവിലെ ബിന്ദുവിന്റെ സഹോദരന്‍ ബിനു വീട്ടിലെത്തിയപ്പോള്‍ ആരെയും പുറത്തുകണ്ടില്ല. ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ബന്ധുക്കളുടെ സഹായത്തോടെ വീടിനുള്ളില്‍ കയറിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്.