ലക്‌നൗ: പീഡന പരാതി നല്‍കിയിട്ടും പോലിസ് തിരിഞ്ഞു നോക്കാത്തതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ഗ്വാണ്ടയിലാണ് സംഭവം. പീഡന പരാതിയില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിച്ചെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും ഗ്രാമവാസികളുടെയും ആരോപണം. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാധവ്പൂര്‍ ഔട്ട്പോസ്റ്റ് ഇന്‍ ചാര്‍ജ് പവന്‍ കുമാര്‍ ഗിരിയെ സസ്‌പെന്‍ഡ് ചെയ്തു.

സംഭവത്തിനു ശേഷം സ്ഥലത്തെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ പ്രദേശവാസികള്‍ ബഹളം വച്ചു. പെണ്‍കുട്ടിയ്ക്കു നേരെ ലൈംഗികാതിക്രമം കാട്ടിയ രണ്ടുപേര്‍ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും, വയലിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.

പെണ്‍കുട്ടിയുടെ വീടിനു സമീപം എത്തി അസഭ്യം പറയുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെയാണ് മുറി പൂട്ടയിട്ട ശേഷം പെണ്‍കുട്ടി തൂങ്ങിമരിച്ചത്.