ആലപ്പുഴ: പതിന്നാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സ്‌നേഹം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. സ്വകാര്യ ബസ് ഡ്രൈവറായ നൂറനാട് പാറ്റൂര്‍ നിരഞ്ജനം വീട്ടില്‍ രഞ്ജുമോനെയാണ് (35) നൂറനാട് പോലീസ് അറസ്റ്റുചെയ്തത്. പടനിലം വഴിയുള്ള സ്വകാര്യബസിലെ ഡ്രൈവറായ പ്രതി വിദ്യാര്‍ഥിനിയെ സ്നേഹംനടിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്‌കൂളില്‍പ്പോയ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ഗര്‍ഭിണിയായെന്നും പ്രതി ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതായും കണ്ടെത്തി.

ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ മിഥുന്‍, സീനിയര്‍ സിപിഒമാരായ രജീഷ്, സിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ മനുകുമാര്‍, വിമല്‍ എന്നിവരെ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര കോടതി റിമാന്‍ഡുചെയ്തു.