ശാസ്താംകോട്ട: അടച്ചുറപ്പില്ലാത്ത ഷെഡ്ഡില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തി. മൈനാഗപ്പള്ളി സോമവിലാസം ചന്തയ്ക്കു സമീപം അഞ്ചുവിള കിഴക്കതില്‍ രാധാകൃഷ്ണപിള്ള(55)യുടെ മൃതദേഹമാണ് വീട്ടിനുള്ളില്‍ കാണപ്പെട്ടത്. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹത്തിന്റെ ഏറിയഭാഗവും തെരുവുനായ്ക്കള്‍ തിന്നനിലയിലായിരുന്നു. അസ്ഥികൂടംമാത്രം ശേഷിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

ബുധനാഴ്ച ഉച്ചയോടെ സമീപവാസി പരിസരം വൃത്തിയാക്കുന്നതിനിടെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ മൃതദേഹം കണ്ടത്. സമീപത്ത് തെരുവുനായ്ക്കളും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഫൊറന്‍സിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി. നടപടികള്‍ പൂര്‍ത്തിയാക്കി ശേഷിച്ച ശരീരഭാഗങ്ങള്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കാരം നടക്കും.

ശാരീരിക അവശതകളുള്ള രാധാകൃഷ്ണപിള്ള അവിവാഹിതനാണ്. വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസം. ഇടയ്ക്ക് ഒന്നും രണ്ടും മാസം വീട്ടില്‍നിന്നു മാറി ആശുപത്രികളിലും മറ്റുമായി കഴിയുന്ന സ്വഭാവമുണ്ടായിരുന്നു. അതിനാല്‍ പുറത്ത് കാണാതിരുന്നാലും അന്വേഷിക്കാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു.