കോട്ടയം: കോട്ടയം കുറുവിലങ്ങാട് എംസി റോഡില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 49 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍18 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്ധു (45) ആണ് മരിച്ചത്. ഇരിട്ടിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡില്‍ മറിയുകയായിരുന്നു.

ചീങ്കല്ലയില്‍ പള്ളിക്ക് സമീപത്താണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ചീങ്കല്ലയില്‍ പള്ളിക്ക് സമീപമുള്ള വളവ് കടക്കുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 49 പേര്‍ ബസിലുണ്ടായിരുന്നു. ഇതില്‍ 18ഓളം പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ ആശുപത്രിയിലും സമീപത്തെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിട്ടുണ്ട്.

അപകടത്തില്‍ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബസ് മറിഞ്ഞ ശബ്ദം കേട്ട നാട്ടുകാര്‍ ആണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. കുറവിലങ്ങാട് പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.