മോസ്‌കോ: ഈസ്റ്റര്‍ പ്രമാണിച്ച് യുക്രെയ്‌നുമായി താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രെയ്ന്‍ മുന്നോട്ടുവച്ച നിര്‍ദേശം പരിഗണിച്ചാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്റെ പ്രഖ്യാപനമെന്ന് ക്രെംലിന്‍ വ്യാഴാഴ്ച അറിയിച്ചു. ഏപ്രില്‍ 11 വൈകിട്ട് 4 മണി മുതല്‍ ഏപ്രില്‍ 12 അര്‍ധരാത്രി വരെയാണ് വെടിനിര്‍ത്തല്‍.

യുഎസ് മുഖേന ഈസ്റ്റര്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം കൈമാറിയതായി സെലെന്‍സ്‌കി നേരത്തേ അറിയിച്ചിരുന്നു. എല്ലാ മേഖലകളിലും സൈനിക നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയതായി ക്രെംലിന്‍ അറിയിച്ചു. അതേസമയം അടിച്ചാല്‍ തിരിച്ചടിക്കുമെന്നും ശത്രുപക്ഷത്തുനിന്നുള്ള ഏത് പ്രകോപനത്തെയും നേരിടാന്‍ സൈന്യം സജ്ജമാണെന്നും ക്രെംലിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ ഈ മാതൃക യുക്രെയ്‌നും പിന്തുടരുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ക്രെംലിന്‍ വ്യക്തമാക്കി.