മലപ്പുറം: മലപ്പുറത്ത് 3 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലേയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.

നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുള്‍പ്പെടുത്തി. രോഗ ബാധയെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വര്‍ദ്ധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്ക പട്ടികയില്‍ 32 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. ഇവരില്‍ മൂന്ന് പേരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് എം പോക്‌സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ എടുത്തിട്ടുണ്ടെന്നും രോഗം സ്ഥിരീകരിച്ചാല്‍ ഇവര്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ ലിഫ്റ്റ് തകരാറിലായ സംഭവത്തില്‍ പരിശോധിക്കാമെന്ന് മാത്രമായിരുന്നു മന്ത്രിയുടെ മറുപടി.

കേരളത്തിനുള്ള എയിംസ് വൈകുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ കേരളത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും കോഴിക്കോട് കിനാലൂരില്‍ മതിയായ സ്ഥലം ഉണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ആശയക്കുഴപ്പമില്ല. കേന്ദ്ര ആരോഗ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതായത് കൊണ്ടായിരിക്കാം എയിംസ് കിട്ടാതെ പോയതെന്നും അനുകൂല സമീപനം ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.