തളിപറമ്പ്: എംവി ഗോവിന്ദന്റെ തട്ടകമായ തളിപറമ്പില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ ഗോവിന്ദന്‍ മാസ്റ്റര്‍ തനിക്ക് അധികാരമോഹമാണെന്ന മുഖ്യമന്ത്രിയുള്‍പ്പെടെയുളള ഇടത് നേതാക്കളുടെ ആരോപണത്തിന് മറുപടിയുമായി തളിപറമ്പില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ ആഞ്ഞടിച്ചത്.

വനിതാ സ്ഥാനാര്‍ത്ഥിയെന്ന് മണ്ഡലത്തില്‍ നിശ്ചയിച്ചാല്‍ തന്റെ പേര് എവിടെയും വരില്ലെന്നും കമ്മിറ്റികളില്‍ അതുകൊണ്ടാണ് തന്റെ പേര് വരാഞ്ഞതെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. തനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ലെന്നും അങ്ങനെ നോക്കിയാല്‍ ഭാര്യയ്ക്ക് മത്സരിക്കണമെന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

'എനിക്ക് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായിട്ടില്ല. ഇഎംഎസ് പാര്‍ലമെന്ററി വ്യാമോഹത്തെ നിര്‍വഹിച്ചിട്ടുണ്ട്. അധികാരം വിട്ടുപോകരുത് എന്ന് എം വി ഗോവിന്ദന്‍ ചിന്തിക്കാന്‍ ഒരു കാരണമുണ്ട്. അത് ദുരൂഹമാണ്. ഭാര്യയ്ക്ക് മത്സരിക്കണം എന്ന് പറയുന്നതും പാര്‍ലമെന്ററി വ്യാമോഹമാണ്. മുഖ്യമന്ത്രി കമ്മിറ്റിയില്‍ ഉണ്ടായിരുന്നെങ്കില്‍ ഈ സ്ഥിതി ഉണ്ടാവുമായിരുന്നില്ല. തളിപ്പറമ്പില്‍ ഒരു പേര് മാത്രമാണ് വന്നതെന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

പാര്‍ട്ടിക്കകത്ത് അപചയത്തിനെതിരെ പൊരുതാന്‍ ശ്രമിച്ചിട്ടുണ്ട്. സിപിഐഎം തകരാന്‍ പാടില്ല. കോണ്‍ഗ്രസും സിപിഎമ്മും യോജിക്കുന്ന തരത്തില്‍ കേരളാ രാഷ്ട്രീയം പോകുന്നുവെന്നും: ടി കെ ഗോവിന്ദന്‍ പറഞ്ഞു. എതിരാളികളെ ആക്ഷേപിക്കുന്ന പദപ്രയോഗത്തില്‍ ബിരുദമെടുത്തയാളാണ് എം വി ജയരാജനെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി മാത്യുവും പങ്കെടുത്തു.