തിരുവല്ല: കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്നയാളുടെ പോക്കറ്റില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ടില്‍ ചവിട്ടുവരി മിനിമന്ദിരത്തില്‍ ശിവപ്രകാശ്(50) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഏഴരയോടെ അടൂര്‍ കരിക്കിനേത്ത് ടെക്സ്റ്റൈല്‍സിന് സമീപം കൗസ്തുഭം വീട്ടില്‍ നൈസാം വീട്ടിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് സംഭവം.

ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ തിരക്കിനിടയില്‍ പോക്കറ്റില്‍ നിന്നും ഫോണുകള്‍ ശിവപ്രകാശദ് മോഷ്ടിക്കുകയായിരുന്നു. സാംസങ് കമ്പനിയുടെ 80,000 രൂപയുടെയും ഓപ്പോയുടെ 30,000 രൂപയുടെയും ഫോണുകളാണ് മോഷ്ടിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടത് മനസിലാക്കിയ നൈസാം പെട്ടെന്ന് അവിടം വിട്ടു പോകാന്‍ ശ്രമിച്ച ശിവപ്രകാശിനെ പിന്തുടര്‍ന്ന് തടഞ്ഞു. ഇതു കണ്ട് നൈസാമിന്‍െ്റ ഒപ്പം ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളും ഓടിയെത്തി.

പ്രതി ഫോണുകള്‍ മോഷ്ടിച്ചയുടന്‍ തന്നെ കൈയിലിരുന്ന പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ചു. പിടിക്കാന്‍ ശ്രമിച്ചവരെ തളളിമാറ്റി കുതറി ഓടാന്‍ ശ്രമിക്കുകയും ചെയ്തു. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിങ്ക് പോലീസിനെ ഇവര്‍ വിവരം ധരിപ്പിച്ചു. വിവരം ലഭിച്ചത് പ്രകാരം പോലീസ് ഉദ്യോഗസ്ഥരെത്തി മോഷ്ടാവിനെ സ്റ്റേഷനിലെത്തിച്ചു.

ശിവപ്രകാശിന് എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷന്‍, ആലുവ, കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷന്‍, എറണാകുളം ഹില്‍ പാലസ്, ചേര്‍ത്തല പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ വ്യക്തമായി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.