ചേര്‍ത്തല: സ്‌കൂള്‍ കുട്ടികള്‍ക്ക് കള്ളുവിറ്റ ഷാപ്പ് ജീവനക്കാരെ അറസ്റ്റ് ചെയ്തു. ചേര്‍ത്തല പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പ് ജീവനക്കാരായ മനോഹരന്‍, മാനേജര്‍ മോഹനന്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്.

ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ്.ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവരാണ് കേസിലെ മൂന്നു മുതല്‍ ആറുവരെ പ്രതികള്‍. ഈ മാസം പതിമൂന്നിനാണ് സംഭവം.

സ്‌കൂളില്‍ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികള്‍ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പില്‍ മദ്യപിക്കാനെത്തിയത്. ഇവര്‍ക്കു ഷാപ്പിലെ ജീവനക്കാരന്‍ കള്ളു നല്‍കുകയും ചെയ്തു. കള്ളു കുടിച്ച് അത്യാസന്ന നിലയിലായ കുട്ടിയെ പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റിയിട്ടുണ്ട്.