ചേര്‍ത്തല: ഷാപ്പിലെത്തിയ സ്‌കൂള്‍ കുട്ടികള്‍ക്കു കള്ള് വിറ്റതിനു രണ്ട് കള്ളുഷാപ്പ് ജീവനക്കാര്‍ അറസ്റ്റില്‍. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. സ്‌കൂളിലെ ഓണാഘോഷത്തിന്റെ ഭാഗമായി ഷാപ്പിലെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് ജീവനക്കാര്‍ കള്ളു നല്‍കിയത്. കള്ളു കുടിച്ച് അത്യാസന്ന നിലയിലായി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ ആരോഗ്യനില മെച്ചപ്പെട്ടതോടെ വീട്ടിലേക്കു മാറ്റി.

13ന് സ്‌കൂളില്‍ ഓണാഘോഷത്തിനിടെയാണ് ഏഴാം ക്ലാസുകാരായ നാലു കുട്ടികള്‍ പള്ളിപ്പുറം പള്ളിച്ചന്ത ഭാഗത്തെ ഷാപ്പില്‍ മദ്യപിക്കാനെത്തിയത്. ഇവര്‍ക്കു കള്ളു നല്‍കിയതിനു ഷാപ്പിലെ ജീവനക്കാരന്‍ മനോഹരന്‍, മാനേജര്‍ മോഹനന്‍ എന്നിവരെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ലൈസന്‍സികളായ ചന്ദ്രപ്പന്‍, രമാദേവി, അശോകന്‍, എസ്.ശ്രീകുമാര്‍ എന്നിവരെ മൂന്നു മുതല്‍ ആറുവരെ പ്രതികളാക്കി കേസെടുത്തു.