തൃശ്ശൂർ: ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജി (45) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഭർത്താവിനോടൊപ്പം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം.

നേരിയ ഗതാഗതക്കുരുക്കിനിടെ ഡ്രൈനേജിന് മുകളിലൂടെ പോയ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ സിജിയുടെ തലയിൽ സ്വകാര്യ ബസിൻ്റെ പിൻചക്രം ഇടിക്കുകയായിരുന്നു. ബസ് പുറകിലേക്ക് എടുത്താണ് സിജിയെ പുറത്തെടുത്തത്.

ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൈക്കാട്ടുശ്ശേരിയിലെ ഒരു ആയുർവേദ കമ്പനിയിൽ താത്കാലിക ജീവനക്കാരിയായിരുന്നു സിജി. അടിപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ തൃശ്ശൂർ ഭാഗത്തേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് അപകടം സംഭവിച്ചത്.