ന്യൂഡല്‍ഹി: ഭരണഘടനയില്‍ 'കേരള' എന്ന പേര് 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീര്‍ത്ഥില്‍ ചേര്‍ന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്.

സംസ്ഥാന നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയ പ്രമേയത്തെ തുടര്‍ന്നാണ് ഈ നീക്കം. ഇംഗ്ലീഷില്‍ 'Kerala' എന്നും ഹിന്ദിയില്‍ 'കേരള്‍' എന്നും ഉപയോഗിക്കുന്നത് ഒഴിവാക്കി ഔദ്യോഗികമായി 'കേരളം' എന്ന പേര് സ്വീകരിക്കണമെന്നായിരുന്നു നിയമസഭയുടെ ആവശ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ഈ വിഷയത്തില്‍ അടുത്തിടെ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ഭരണഘടന ഭേദഗതി ബില്‍ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം, ബില്‍ രാഷ്ട്രപതി കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. നിയമസഭയുടെ പ്രതികരണം ലഭിച്ച ശേഷം പാര്‍ലമെന്റ് ബില്‍ പരിഗണിക്കും.

2011-ല്‍ 'ഒറീസ'യുടെ പേര് 'ഒഡീഷ' എന്നാക്കി മാറ്റിയതിന് സമാനമായ നടപടിയാണിത്.