തിരുവനന്തപുരം: എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് ഡിജിപിയുടെ ശുപാര്‍ശ. എഡിജിപി പി. വിജയനെതിരെ വ്യാജമൊഴി നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. വിജയന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നായിരുന്നു അജിത്കുമാറിന്റെ മൊഴി. ഇത് പി വിജയന്‍ തള്ളിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമായ ആരോപണമാണെന്നും നിയമനടപടി വേണമെന്നും ആവശ്യപ്പെട്ട് പി. വിജയന്‍ നല്‍കിയ പരാതിയിലാണ് ഡിജിപി ഈ നിലപാട് കൈക്കൊണ്ടിരിക്കുന്നത്.

അതേസമയം, ഡിജിപിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ പരാതിയില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ മൊഴിക്കെതിരേയാണ് എ.ഡി.ജി.പി. പി. വിജയന്‍ പരാതി നല്‍കിയിരുന്നത്.

കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ വിജയന് ബന്ധമുണ്ടെന്ന് എസ്.പി. സുജിത് ദാസ് പറഞ്ഞിരുന്നതായാണ് അജിത്കുമാര്‍ മൊഴിനല്‍കിയിരുന്നത്. എന്നാല്‍, ഈ മൊഴി അസത്യമാണെന്നും അതിനാല്‍ ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജയന്‍ പോലീസ് മേധാവിക്ക് കത്തുനല്‍കുകയായിരുന്നു. അദ്ദേഹം ഈ കത്ത് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മൊഴി സുജിത് ദാസ് നേരത്തേ നിഷേധിച്ചിരുന്നു.

തനിക്ക് ബന്ധമുള്ള തിരുവനന്തപുരത്തെ വ്യവസായി മുജീബുമായി വിജയനും ബന്ധമുണ്ടെന്ന് അജിത്കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. കോവിഡ്കാലത്ത് വിജയന്‍ നേതൃത്വം നല്‍കിയ ഭക്ഷണവിതരണ പരിപാടിയില്‍ മുജീബും ബന്ധപ്പെട്ടിരുന്നു. മാമി തിരോധാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട ആഷിക്ക് എന്ന വ്യക്തിയുമായി മലപ്പുറത്തെ 'നന്മ' എന്ന സംഘടനവഴി വിജയനു ബന്ധമുണ്ടായിരുന്നെന്നും അജിത്കുമാറിന്റെ മൊഴിയിലുണ്ട്. തന്നെ കുറ്റവാളിയാക്കാനുള്ള ശ്രമമാണ് അജിത്കുമാര്‍ നല്‍കിയ മൊഴിയെന്നു കാട്ടിയാണ് വിജയന്‍ പരാതിനല്‍കിയത്.

അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം, എ.ഡി.ജി.പി പി. വിജയനെതിരായ വ്യാജമൊഴി എന്നീ വിഷയങ്ങളില്‍ എം.ആര്‍ അജിത്കുമാര്‍ അന്വേഷണം നേരിടുന്നതിനിടെ ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവരടങ്ങിയ ഐ.പി.എസ് സ്‌ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയത്. നിലവില്‍ ഈ വിഷയങ്ങളില്‍ അജിത്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. നടക്കുന്നത് പ്രാഥമിക അന്വേഷണങ്ങള്‍ മാത്രമാണ്. ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയെങ്കിലും സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ അജിത്കുമാര്‍ നേരിട്ടിട്ടില്ല.

കൂടാതെ, അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അജിത്ത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചീറ്റ് നല്‍കുകയും ചെയ്തിരുന്നു. പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ വിജിലന്‍സ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് എ.ഡി.ജി.പി അജിത്ത് കുമാറിന് ക്ലീന്‍ ചീറ്റ് ലഭിച്ചത്. വിജിലന്‍സിന്റെ അന്വേഷണത്തില്‍ എം.ആര്‍ അജിത്ത് കുമാര്‍ അഴിമതി നടത്തിയില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കവടിയാറിലെ അജിത്ത് കുമാറിന്റെ വീട് നിര്‍മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണം കടത്തിലെ ബന്ധം എന്നീ വിഷയങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. ആദ്യം ഡി.ജി.പി ആയിരുന്നു അന്വേഷണം നടത്തിയത്. ഇത് പിന്നീട് വിജിലന്‍സിന് കൈമാറുകായായിരുന്നു. അജിത്ത് കുമാറിന്റെ വീട് നിര്‍മാണം വായ്പ എടുത്താണ് നടത്തിയതെന്നും ഫ്ളാറ്റ് വില്‍പ്പന നടത്തിയതില്‍ കൃത്രിമത്വം നടത്തിയിട്ടില്ലെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്ത് സമ്പാദനം സംബന്ധിച്ച് സര്‍ക്കാറിന് വര്‍ഷാവര്‍ഷം അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് നല്‍കാറുണ്ട്.

മെയ് 30നാണ് നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നത്. അദ്ദേഹത്തിന്റെ ഒഴിവിലേക്ക് നിലവില്‍ ആറ് പേരുകളാണ് പരിഗണനയില്‍ ഉള്ളത്. അതില്‍ ആറാമനാണ് എ.ഡി.ജി.പി. അജിത്ത് കുമാര്‍. അതിനിടെയാണ് കേസെടുക്കാമെന്ന് ഡി.ജി.പി തന്നെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.