തിരുവനന്തപുരം: പുതിയ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന 32 സെന്റ് ഭൂമി സംബന്ധിച്ച തര്‍ക്കത്തില്‍ സിപിഎമ്മിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. തങ്ങളുടെ അറിവോടെയല്ല ഭൂമി ലേലം ചെയ്തതെന്ന് ആരോപിച്ച് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദു നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

ഒരാഴ്ചക്കുള്ളില്‍ ഇതിന് മറുപടി നല്‍കണമെന്നും സുപ്രീം കോടതി സിപിഎമ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ മന്‍മോഹന്‍, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

പരാതിക്കാരിയും സുഹൃത്തും ചേര്‍ന്ന് വാങ്ങിയ ഈ ഭൂമിയുടെ ആദ്യ ഉടമകള്‍ പോത്തന്‍ കുടുംബാംഗങ്ങളായിരുന്നു. ഈ കുടുംബം ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്നാണ് സ്ഥാപനം ജപ്തി നടപടികളിലേക്ക് കടന്നത്. പിന്നീട് ഈ ഭൂമി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞയായ ഇന്ദുവും സുഹൃത്തും ചേര്‍ന്ന് വാങ്ങുകയായിരുന്നു.

തങ്ങളുടെ കൈവശം ഭൂമി ഉണ്ടായിരുന്ന സമയത്ത് തിരുവനന്തപുരത്തെ കോടതി നടപടിക്രമങ്ങള്‍ പാലിക്കാതെ ഈ വസ്തു ലേലം ചെയ്തുവെന്നാണ് ഇന്ദുവിന്റെ പരാതി. പോത്തന്‍ കുടുംബത്തിന്റെ വായ്പാ കുടിശ്ശിക തീര്‍ക്കുന്നതിനായിരുന്നു ലേലം. എന്നാല്‍, ലേല നടപടികള്‍ സുതാര്യമല്ലായിരുന്നുവെന്ന് ഇന്ദുവിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് വാദിച്ചു. ലേലം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1998-ല്‍ കോടതി ലേലത്തില്‍ ഈ ഭൂമി കരസ്ഥമാക്കിയവരില്‍ നിന്നാണ് സി.പി.എം. 2021-ല്‍ ഭൂമി വാങ്ങിയത്. എന്നാല്‍, അക്കാലത്ത് സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ ഈ ഭൂമി സംബന്ധിച്ച തര്‍ക്കം കോടതിയിലാണെന്ന് അറിയിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സി.പി.എമ്മിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ വി. ഗിരിയും പി.വി. ദിനേശും നേരത്തെ നേരത്തെ ലേലം അംഗീകരിച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ടു. ഹര്‍ജിക്കാരുടെ ഉദ്ദേശ്യം മറ്റൊന്നാണെന്നും അവര്‍ ആരോപിച്ചു. കേസില്‍ സ്റ്റേ ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സിപിഎമ്മിന്റെ മറുപടി ലഭിച്ചാല്‍ ഉടന്‍ കോടതി അന്തിമവാദം കേള്‍ക്കും.