കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കില്ലെന്ന കാരണത്താല്‍ കേസെടുത്തതില്‍ രൂക്ഷവിമര്‍ശനവുമായി ബിഗ് ബോസ് താരം അഖില്‍ മാരാര്‍. ഫേസ്ബുക്ക് ലൈവിലെത്തിയ അഖില്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ അതിശക്തമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. പിണറായി മഹാരാജാവ് വിമര്‍ശിക്കുന്നവരുടെയെല്ലാം വാമൂടി കെട്ടാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. തനിക്കെതിരെ ഇതിന് മുമ്പു കേസെടുത്തിട്ടുണ്ടെന്ന് അഖില്‍ മാരാര്‍ പറയുന്നു.

2016ല്‍ എസ്എഫ്‌ഐക്കാരനായ ജിഷ്ണു പ്രണോയി മരിച്ച സംഭവതതില്‍ നീതി തേടി ജിഷ്ണുവിന്റെ അമ്മയും കെ എം ഷാജഹാനെ പോലുള്ളവര്‍ സമരം നടത്തിയപ്പോള്‍ അതിനെതിരെ പോലീസ് കേസെടുത്തിരുന്നു. അതില്‍ പ്രതികരിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. അന്ന് ഫേസബുക്കില്‍ പിണറായിയെ വിമര്‍ശിച്ച പോസ്റ്റിന്റെ പേരിലായിരുന്നു നടപടി. ഷാജഹാനെ പോലുള്ളവരോട് വ്യക്തിവിരോധം തീര്‍ക്കുകയാണ് ഉണ്ടായതെന്നും അഖില്‍ പറഞ്ഞു.

ആ കേസിന്റെ പേരില്‍ തനിക്ക് നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എ്ന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടയാണ് താന്‍ ഇപ്പോള്‍ ഇക്കാര്യം ഉന്നയിക്കുന്നത്. ഇന്നാട്ടില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണം. കാക്കിയിട്ടവര്‍ നടത്തുന്ന അനീതിക്കെതിരെയും പ്രതികരിക്കേണ്ടതുണ്ട്. പിണറായി വിജയന്‍ ഒരു ഫാസിസ്റ്റാണ്. വയാനാട് ദുരന്തത്തില്‍ എനിക്കും വേണമെങ്കില്‍ ഒരു ലക്ഷം രൂപ കൊടുത്ത് മറ്റുള്ളവരെ പോലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട് കൈയടി നേടാാമായിരുന്നു. സഖാക്കളുടെ പോലും കയ്യടി ലഭിക്കും. എന്നാല്‍, അതില്‍ കൂടുതല്‍ സഹായം എത്തിക്കാനാണ് ശ്രമിച്ചത്. അതിനെതിരായാണ് ഇപ്പോള്‍ അന്തം കമ്മികള്‍ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാട്ടുകാരുടെ കൈയില്‍ നിന്നും പണം വാങ്ങി, പിരിവെടുത്തു വീടുവെക്കാമെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ ശിഷ്ടകാലം സിപിഎമ്മില്‍ ചേര്‍ന്ന് പിണറായിയുടെ അടിമയായി കഴിയാം. ഇതിനിടെയാണ് എന്‍ എസ് മാധവനെ പോലൊരാള്‍, എന്താണ് ഞാന്‍ പറഞ്ഞതെന്ന് പോലും മനസ്സിലാകാതെ എനിക്കെതിരെ ഇഡി, വിജിലന്‍സ് അന്വേഷണം വേണമെന്ന വിധത്തില്‍ പ്രചരണം നടത്തുന്നത്.

മാധവന്‍സാര്‍, ഒരു അഭിപ്രായം രേഖപ്പെുത്തുമ്പോള്‍ അതിന്റെ കാരണം തിരക്കണം. എന്റെ സുഹൃത്തുക്കളുമായി ചേര്‍ന്നാണ് മൂന്ന് വീട് വെക്കാന്‍ സഹായം ചെയ്യാ എന്നു പറഞ്ഞത്. ഇതിന് 30 ലക്ഷം രൂപ വരെ വന്നേക്കാം. എന്നാല്‍, ഇത് എന്റെ അടുത്ത സഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത തീരുമാനമാണ്. മറ്റുള്ളവരെ സഹായിക്കണം എന്നതു കൊണ്ടാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത്. ഇതിന് അന്തംകമ്മികളായ സിപിഎമ്മുകാര്‍ ചെയ്യുന്നതു പോലെ നാടു നീളെ പിരിച്ച് അതിന്റെ പകുതി പുട്ടടിച്ച ശേഷം എന്തെങ്കിലും ചെയ്യുമെന്ന പറയുകയല്ല. സ്വന്തം അക്കൗണ്ടില്‍ നിന്നും പണമെടുത്താണ് ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത്. എന്റെ നാട്ടില്‍ നിന്നും സിപിഎമ്മുകാര്‍ പോലും വിളിച്ചു സഹായം അഭ്യര്‍ഥിക്കാറുണ്ട്. - അഖില്‍ പറഞ്ഞു.

ഒരുവന്റെ അധ്വാനം ആരുടെ കൈയില്‍ എത്തണമെന്ന് അവരുടെ തീരുമാനമാണ്. അതില്‍ ആരും കൈകടത്തേണ്ട കാര്യമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സുതാര്യത കുറവുണ്ടെങ്കും അഖില്‍ ആരോപിച്ചു. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അഖിലിനെതിരെ കേസെടുത്തിരുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു അഖിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പകരം താന്‍ വീടുകള്‍ വച്ചു നല്‍കുമെന്നും അഖില്‍ പറഞ്ഞിരുന്നു.

കേസെടുത്തതിനു പിന്നാലെ 'വീണ്ടും കേസ്, മഹാരാജാവ് നീണാള്‍ വാഴട്ടെ' എന്നെഴുതിയ പുതിയ പോസ്റ്റും അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. നിരവധിയാളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തുന്നത്. സമൂഹ മാധ്യമങ്ങളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടത്തിയ പ്രചരണം നടത്തിയെന്ന് ആരോപിച്ചു നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന് സംസ്ഥാനത്ത് 40 കേസുകളാണ് ഇന്നലെ വരം രജിസ്റ്റര്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിരുന്നു. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കി.