കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ ചൊല്ലിയാണ് സോഷ്യല്‍ മീഡിയയില്‍ കലഹം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സിനിമയിലെ ചില പരാമര്‍ശങ്ങള്‍ ഒരുവിഭാഗത്തെ വല്ലാതെ ചൊടിപ്പിച്ചു. അവര്‍ ടിക്കറ്റ് ബുക്കിങ് ക്യാന്‍സല്‍ ചെയ്ത് പ്രതിഷേധം തുടരുന്നു. മറുപക്ഷം, ഇതിനെതിരെയും പോസ്റ്റുകള്‍ ഇടുന്നു. ഈ വിഷയത്തില്‍, സംവിധായകനും, ബിഗ്‌ബോസ് ജേതാവുമായ അഖില്‍ മാരാരുടെ പോസ്റ്റും ചര്‍ച്ചയായി.

ചിത്രത്തിന് പിന്നിലെ വിവാദങ്ങളെല്ലാം പൃഥ്വിരാജിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. സിനിമ ഇറങ്ങും മുന്‍പ് വലിയ ഹൈപ്പ് സൃഷ്ടിച്ചതുകൊണ്ട് എല്ലാ ലാലേട്ടന്‍ ഫാന്‍സും ടിക്കറ്റെടുത്തതായും സിനിമയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നു അതുകൊണ്ട് സംഘികള്‍ ഈ സിനിമയെ എതിര്‍ക്കുന്നെന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇന്നലെമുതല്‍ സൃഷ്ടിക്കുന്നുവെന്നും മാരാര്‍ പറയുന്നു. സംഘികള്‍ സിനിമയ്ക്ക് എതിരാകുന്നു.

സിനിമയിറങ്ങി രണ്ടാം ആഴ്ച മുതല്‍ കേരളത്തിലേതും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും തെലുങ്കിലെയും മതേതരവാദികളുടെയും ബിജെപി വിരുദ്ധരുടെയും ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കുമെന്ന് മാരാര്‍ അവകാശപ്പെടുന്നു. മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘവിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥ്വിരാജിനറിയാം എന്ന് അഖില്‍ മാരാര്‍ പറയുന്നു. എമ്പുരാന്‍ നിലവില്‍ സംഘവിരുദ്ധമെന്ന് തോന്നുമെങ്കില്‍ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വര്‍ദ്ധിക്കാന്‍ കാരണമാകുന്ന ഒരു സിനിമയായി മാറുമെന്ന് അഖില്‍ മാരാര്‍ പോസ്റ്റില്‍ പറയുന്നു.

അഖില്‍ മാരാരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

സിനിമ ഇറങ്ങും മുന്‍പ് വലിയ ഹൈപ്പ് സൃഷ്ട്ടിച്ചത് കൊണ്ട് ഉണ്ടായ ടിക്കറ്റ് ബുക്കിങ്ങില്‍ എന്തായാലും കേരളത്തിലെ എല്ലാ ലാലേട്ടന്‍ ഫാന്‍സും ടിക്കറ്റ് എടുത്തു...എടുത്ത ലാലേട്ടന്‍ ഫാന്‍സില്‍ വലിയൊരു വിഭാഗം സംഘ അനുകൂലികള്‍ ഉണ്ടെന്നതും സത്യം..മമ്മൂക്ക ഫാന്‍സ് സത്യത്തില്‍ അവരും ലാലേട്ടന്റെ സിനിമ നല്ലതാണെങ്കില്‍ ആസ്വദിക്കും..

എന്നാല്‍ ഈ സിനിമ വിജയിച്ചാല്‍ കേരളത്തില്‍ ആദ്യം കുരു പൊട്ടുന്നത് മീഡിയ മുക്കാലനും സുഡാപ്പികള്‍ക്കും ആയിരിക്കും..കഴിഞ്ഞ കുറെ നാളുകളായി മോഹന്‍ലാല്‍ എന്ന നടനെ തകര്‍ക്കാന്‍ നോക്കിയിരിക്കുന്ന ഈ രണ്ട് കൂട്ടര്‍ക്കും എമ്പുരാന്റെ വിജയം ഒരിക്കലും ഉള്‍കൊള്ളാന്‍ കഴിയില്ല..അത് കൊണ്ട് തന്നെ ഇതിന്റെ പ്രീ ബുക്കിങ്ങില്‍ അവര്‍ വളരെ അസ്വസ്ഥരാണ്.

അവിടെയാണ് പൃഥ്വിരാജിന്റെ ബുദ്ധി.. ടിക്കറ്റ് എടുത്ത സംഘികള്‍ എല്ലാം എന്തായാലും പടം കാണും... സിനിമയില്‍ ഗുജറാത്ത് കലാപം കാണിക്കുന്നു അത് കൊണ്ട് സംഘികള്‍ ഈ സിനിമയെ എതിര്‍ക്കുന്നു എന്ന മാര്‍ക്കറ്റിംഗ് തന്ത്രം ഇന്നലെ മുതല്‍ സൃഷ്ടിക്കുന്നു.. സംഘികള്‍ സിനിമയ്ക്ക് എതിരാകുന്നു...

സിനിമയില്‍ ഇല്ലാത്ത ഭാഗം പുറത്ത് വിട്ട് ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന ഡയലോഗ് വെച്ചു ജനഗണമന വിജയിപ്പിച്ചതും ഇതേ സംഘ വിരുദ്ധ മാര്‍ക്കറ്റിങ് തന്ത്രം ആയിരുന്നു.. അത് കൊണ്ട് തന്നെ രണ്ടാം ആഴ്ച മുതല്‍ കേരളത്തിലെയും, തമിഴ് നാട്ടിലെയും, കര്‍ണാടകത്തിലെയും, തെലുങ്കിലെയും മതേതര വാദികളുടെയും ബിജെപി വിരുദ്ധരുടെയും വക ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കും...

ചുരുക്കത്തില്‍ മോഹന്‍ലാലിനെ ഉപയോഗിച്ച് ആദ്യ ആഴ്ചയില്‍ സംഘികളെ പറ്റിച്ചും രണ്ടാം ആഴ്ച മുതല്‍ സംഘ വിരുദ്ധരെ പറ്റിച്ചും മുടക്കിയ പണവും ലാഭവും കൊയ്യാന്‍ പൃഥിരാജിനറിയാം.. ഇനി എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്.. ഈ സിനിമ സംഘ വിരുദ്ധ രാഷ്ട്രീയമാണോ മുന്നോട്ട് വെക്കുന്നത് അതോ ബിജെപിക്ക് കൂടുതല്‍ വോട്ടുകള്‍ എത്തിക്കാനുള്ള രാഷ്ട്രീയമാണോ...?

നര ഭോജി, നരാധമന്‍ വിളികള്‍ക്ക് ശേഷം തുടര്‍ച്ചയായി 3തവണ മുഖ്യമന്ത്രി.. 3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓര്‍മ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം..അവരുടെ ജയത്തിന് ഏറ്റവും കാരണമായതും ഈ വര്‍ഗീയ വാദികള്‍ എന്ന എതിരാളികളുടെ വിളികളാണ്...

അതായത് ഗുജറാത്ത് കലാപം ആരംഭിച്ചത് അയോദ്ധ്യ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയ കര്‍ സേവകരെ ട്രെയിനില്‍ തീ വെച്ചു കൊന്ന ശേഷം ആണെന്ന് ഇന്ത്യയിലെ എല്ലാവര്‍ക്കും അറിയാം.. ഇന്ദിരാ ഗാന്ധി വധത്തിനു ശേഷം സിക്ക് കാരെ കൂട്ട കൊല ചെയ്തത് എല്ലാവര്‍ക്കും അറിയാം... എന്നാല്‍ ഇന്ദിരാ ഗാന്ധി വധം കാണിക്കാതെ സിക്ക്കാരെ കൊന്നൊടുക്കുന്ന കോണ്‍ഗ്രസുകാര്‍ എന്ന് ഒരു സിനിമയില്‍ കാണിച്ചാല്‍ ഇന്ത്യയിലെ ജനങ്ങള്‍ പറയും അത് മര്യാദ അല്ലല്ലോ ഇവര്‍ കള്ളം പറഞ്ഞതാണല്ലോ എന്ന്.. സ്വാഭാവികമായും കോണ്‍ഗ്രസ്സിന്റെ തെറ്റുകള്‍ ആള്‍ക്കാര്‍ ന്യായീകരിക്കും...

അവിടെയാണ് എമ്പുരാനില്‍ കാണിക്കുന്ന ഗുജറാത്ത് കലാപവും കാണുന്ന പ്രേക്ഷകര്‍ക്ക് തോന്നുക.. സ്വാഭാവികമായും അവര്‍ ട്രെയിനില്‍ തീ വെച്ച കാര്യം ചര്‍ച്ച ചെയ്യും..നിക്പക്ഷ ഹിന്ദുക്കള്‍ ഇന്നലെകളില്‍ കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപിയിലേക്ക് പോയത് ഈ ഒരു ഭാഗം ചേര്‍ന്ന് കൊണ്ടുള്ള പ്രചാരണം കൊണ്ടാണ്..

അത് കൊണ്ട് എമ്പുരാന്‍ നിലവില്‍ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കില്‍ ആത്യന്തികമായി ബിജെപി യ്ക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ഒരു സിനിമ ആയി ഭവിക്കും.. ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും...എനിക്ക് എന്റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ..

ജയിക്കാനുള്ള ഫോര്‍മുല പഠിക്കുന്നതിനു മുന്‍പ് എതിരാളി എങ്ങനെ ജയിക്കുന്നു എന്ന് പഠിക്കണം.. നമ്മളായിട്ട് എതിരാളിയേ ജയിപ്പിക്കരുത്..ഞാന്‍ എഴുതിയത് തലച്ചോര്‍ ഉപയോഗിച്ച് വായിച്ചു മനസ്സിലാക്കുക...