കോട്ടയം: ഏറ്റുമാനൂനിരെ ഷൈനിയുടെയും മക്കളുടെയും ദാരുണ മരണത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മലയാളി സമൂഹത്തിന് മുന്നിലേക്ക് സമാനമായി മറ്റൊരു ദുരന്തവാര്‍ത്ത എത്തിയത് ഇന്നലെയാണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകള്‍ കൃഷ്ണപ്രിയ(15)യുമാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഈ സംഭവത്തിന്റെ നടക്കം മാറുന്നില്ല ലോക്ക് പൈലറ്റ് ഉണ്ണികൃഷ്ണനും. തനിക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പേ അവര്‍ തീവണ്ടിക്ക് അടിയില്‍ പെട്ടിരുന്നു എന്നാണ് ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നത്.

''തകഴി ഭാഗത്തുകൂടി ട്രെയിന്‍ വളരെ വേഗത്തില്‍ ഓടിച്ചുവരികയായിരുന്നു. പെട്ടെന്നാണ് ഒരു അമ്മയും മകളും ട്രാക്കിലേക്ക് കയറിവന്നത്. മകള്‍ പിന്നിലേക്ക് വലിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമ്മ പെണ്‍കുട്ടിയേയും വലിച്ചുകൊണ്ട് പാളത്തിലേക്കു കയറി. ഏതെങ്കിലും തരത്തില്‍ അപകടം ഒഴിവാക്കാന്‍ ശ്രമിക്കാനുള്ള സാവകാശം പോലും ലഭിക്കുന്നതിന് മുന്‍പു തന്നെ അവര്‍ ട്രെയിനിന് അടിയില്‍ അകപ്പെട്ടു'' - ആലപ്പുഴ കൊല്ലം പാസഞ്ചര്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ആലപ്പുഴ കേളമംഗലം സ്വദേശി പ്രിയ(46)യും മകള്‍ കൃഷ്ണപ്രിയ(15)യുമാണ് തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപത്തുവച്ച് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കിയത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന പ്രിയയുടെ മാതാപിതാക്കളും സഹോദരനും നേരത്തെ മരിച്ചിരുന്നു. തങ്ങള്‍ക്ക് മറ്റാരുമില്ലെന്ന ആകുലതയ്‌ക്കൊപ്പം പത്താം ക്ലാസ് വിദ്യാര്‍ഥിനി ആയിരുന്ന കൃഷ്ണപ്രിയയുടെ പരീക്ഷകളിലെ പ്രകടനത്തെപ്പറ്റിയും പ്രിയ കടുത്ത ഉത്കണ്ഠയിലായിരുന്നു.

ഈ വിവരങ്ങള്‍ നാട്ടുകാരില്‍ പലരോടും പ്രിയ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ക്കൊപ്പം ഒറ്റപ്പെടലിന്റെ പ്രയാസങ്ങള്‍കൂടി താങ്ങാന്‍ കഴിയാതെ വന്നതാകാം മകളെയും കൂട്ടി പ്രിയ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതെന്ന് നാട്ടുകാര്‍ പറഞ്ഞു.

സ്‌കൂട്ടറിലാണ് ഇരുവരും സംഭവസ്ഥലത്ത് എത്തിയത്. ട്രെയിന്‍ വരുന്ന സമയത്ത് ഇരുവരും മെമുവിന് മുന്നില്‍ കയറി നില്‍ക്കുകയായിരുന്നു. കുടുംബപ്രശ്‌നങ്ങളിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാകാനുണ്ട്. ആത്മഹത്യ ചെയ്യാന്‍ പെട്ടെന്ന് തോന്നാനുള്ള കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.

ഭര്‍ത്താവുമായി പ്രശ്‌നങ്ങളെ തുടര്‍ന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ.