മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പ്രചരണം മുറുകവേ വഴിക്കടവില്‍ പന്നിക്കു വെച്ച കെണിയില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തെ ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം കത്തിപ്പടരുന്നു. സംഭവത്തില്‍ ആരോപണ-പ്രത്യാരോപണങ്ങളുമായി മുന്നണി നേതാക്കള്‍ രംഗത്തുവന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടത്തിലെ മുഖ്യ അജണ്ടയായി നിലമ്പൂര്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തെ മലയോര മേഖലയിലെ വന്യമൃഗശല്യം കടന്നുവന്നു. വനം വകുപ്പ് മന്ത്രിയുടെ വിടുവായത്തം നിറഞ്ഞ പ്രസ്താവന അടക്കം വിവാദങ്ങള്‍ക്ക് വഴിവെച്ചു.

സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കൊലപാതകമാണെന്ന ആരോപണവുമായി സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് അടക്കമുള്ള യു.ഡി.എഫ് നേതാക്കളാണ് ആദ്യം രംഗത്തെത്തിയത്. അപകടവിവരം പുറത്തുവന്ന ശനിയാഴ്ച രാത്രിതന്നെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നിലമ്പൂര്‍ നഗരത്തില്‍ റോഡ് ഉപരോധിച്ചു. രാത്രി ഒന്നര വരെ നീണ്ട സമരത്തിനിടെ യു.ഡി.എഫ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ രൂക്ഷമായ കൈയാങ്കളിയുണ്ടായി. പ്രവര്‍ത്തകരെ ബലമായി മാറ്റാനുള്ള പൊലീസ് നീക്കം നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു.

വിദ്യാര്‍ഥിയുടെ മരണം വലിയ ചര്‍ച്ചയായതോടെ അപകടത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി വനംമന്ത്രി എ.കെ. ശശീന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത് വിവാദത്തെ കൂടുതല്‍ സങ്കീര്‍ണമാക്കി. അറസ്റ്റിലായ മുഖ്യപ്രതി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന എം.വി. ഗോവിന്ദന്റെ പ്രസ്താവനയോട് രൂക്ഷമായാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതികരിച്ചത്.

വനം മന്ത്രിക്ക് ഒരു നിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നുകൂടി ഇരുവരും പറഞ്ഞു. ഇതിനു പിന്നാലെ വനംമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചും രാജി ആവശ്യപ്പെട്ടും നിലമ്പൂരില്‍ യു.ഡി.വൈ.എഫ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വഴിക്കടവില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ബി.ജെ.പി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.

അതിനിടെ, വനംവകുപ്പിനു പിന്നാലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും വൈദ്യുതി വകുപ്പും ഉത്തരവാദിത്തത്തില്‍നിന്ന് കൈകഴുകി രംഗത്തെത്തി. പന്നികളുമായി ബന്ധപ്പെട്ട വിഷയം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. ഇതിന്റെ തുടര്‍ച്ചയായി യു.ഡി.എഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിലേക്ക് തിങ്കളാഴ്ച മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എല്‍.ഡി.എഫ്. വിദ്യാര്‍ഥിയുടെ മരണത്തില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

അതേ സമയം ,കിട്ടിയ അവസരത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ കടന്നാക്രമിച്ചായിരുന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന്റെ പ്രതികരണം. സംഭവത്തെ തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി- മനുഷ്യ സംഘര്‍ഷമല്ല നടന്നതെന്നും അന്‍വര്‍. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്ന് വ്യക്തമാക്കി. ഷൗക്കത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.

ഇരു മുന്നണികളും പരസ്പര പഴിചാരലിനുള്ള അവസരമാക്കി മാറ്റിയതോടെ വരുംദിവസങ്ങളില്‍ ഈ വിഷയം നിലമ്പൂരില്‍ കൂടുതല്‍ ചര്‍ച്ചയാകുമെന്നുറപ്പായി. അതേസമയം കാട്ടുപന്നിക്കെണിയില്‍നിന്ന് അനന്തും ഷോക്കേറ്റു മരിച്ചതിന്റെ നടുക്കത്തിലാണ് പ്രദേശവാസികളും നാട്ടുകാരും. മരിച്ച അനന്തു, പിതാവ് സുരേഷിന്റെ ഏക ആണ്‍തരിയാണ്. മൂന്നു മക്കളില്‍ ഇളയവനാണ്. കുടുംബത്തിന്റെ പ്രതീക്ഷ മുഴുവന്‍ അവനിലായിരുന്നു. പഠിക്കാന്‍ മിടുക്കനായിരുന്ന അനന്തു കലാരംഗത്തും ഏറെ കഴിവുറ്റവനായിരുന്നു. പാട്ട് പാടാന്‍ വലിയ മിടുക്കായിരുന്നു. കഴിഞ്ഞ വര്‍ഷം ഒമ്പതാം ക്ലാസിലെ വിടവാങ്ങലില്‍ അനന്തു പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സഹോദരികളായ കൃഷ്‌ണേന്ദുവും ദേവികയും ഡിഗ്രി, പ്ലസ് ടു വിദ്യാര്‍ഥികളാണ്.

പിതാവ് സുരേഷിന് തേങ്ങ പൊതിക്കാന്‍ പോവുന്ന തൊഴിലാണ്. ഇതില്‍നിന്ന് കിട്ടുന്ന തുച്ഛ വരുമാനത്തില്‍ നിന്നാണ് അല്ലലറിയിക്കാതെ കുടുംബം പോറ്റുന്നത്. കാട്ടുമൃഗശല്യവും പ്രളയഭീഷണിയുമുള്ള പ്രദേശത്താണ് കുടുംബത്തിന്റെ താമസം. കാട്ടാനശല്യം മൂലം സമീപത്തെ മിക്ക കുടുംബങ്ങളും വീട് ഉപേക്ഷിച്ച് മറ്റു സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിരുന്നു. സാമ്പത്തികശേഷി കുറഞ്ഞ സുരേഷിന് പക്ഷേ വീട് ഉപേക്ഷിച്ച് പോകാന്‍ വഴിയുണ്ടായിരുന്നില്ല.

അഞ്ചു സെന്റ് ഭൂമി എവിടെയെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഇവിടെനിന്ന് കുടുംബത്തെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാട്ടുകാരോട് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. വീട് വില്‍ക്കാനുള്ള ശ്രമം വര്‍ഷങ്ങള്‍ക്കുമുമ്പ് തുടങ്ങിയതാണ്. പക്ഷേ, കാട്ടുമൃഗശല്യം മൂലം ആരും ഭൂമി എടുക്കാന്‍ ഇതുവരെ തയാറായിട്ടില്ല. ഭൂമി കച്ചവടക്കാരോടും നാട്ടുകാരോടും ഭൂമി വില്‍പനയുടെ കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തി വരുന്നതിനിടെയാണ് അനന്തു കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.