തിരുവനന്തപുരം: ുന്‍ മന്ത്രി ആന്റണി രാജുവിന് ഇരട്ടപ്രഹരം. തൊണ്ടിമുതല്‍ മോഷ്ടിച്ചെന്ന കേസില്‍ കോടതിയില്‍ നിന്ന് കനത്ത പ്രഹരം ഏറ്റുവാങ്ങിയതിന് പിന്നാലെ അഡ്വേേക്കറ്റ് പദവും നഷ്ടമാകും. അന്റണി രാജുവിന്റെ അഭിഭാഷക ലൈസന്‍സ് റദ്ദാക്കാന്‍ ബാര്‍ കൗണ്‍സില്‍ നടപടികള്‍ ആരംഭിക്കും. കോടതിയെ കബളിപ്പിച്ചും തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചും വിദേശി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഭിഭാഷകനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുന്നത്.

ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ നീതിപീഠത്തോട് കാണിക്കേണ്ട പ്രാഥമിക മര്യാദകള്‍ ലംഘിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള പ്രധാന ആരോപണം. കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിമുറിച്ചു എന്ന കേസില്‍ ശിക്,ാ വിധി വന്നതോടെ ആന്റണി രാജുവിന് ഇനി വക്കീല്‍ കുപ്പായം അണിയാന്‍ യോഗ്യതയില്ലെന്ന വാദമാണ് ശക്തമാകുന്നത്. ബാര്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഈ വിഷയം എത്തും. അംഗത്വത്തില്‍ നിന്ന് പുറത്താക്കാനുള്ള നടപടികള്‍ വേഗത്തിലാകും.

അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കപ്പെട്ടാല്‍ അത് ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് കനത്ത ആഘാതമാകും. മന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ വക്കീല്‍ പണിയും പോകുന്നതോടെ പ്രതിരോധത്തിലാകും. ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന ഒരാള്‍ ബാര്‍ കൗണ്‍സിലില്‍ തുടരുന്നത് അഭിഭാഷക സമൂഹത്തിന് തന്നെ നാണക്കേടാണെന്ന നിലപാടിലാണ് ഭൂരിഭാഗം അംഗങ്ങളും. ഒരു അടിവസ്ത്രം വെട്ടിമുറിച്ചതിലൂടെ സ്വന്തം ഭാവിയാണ് ആന്റണി രാജു വെട്ടിമുറിച്ചിരിക്കുന്നതെന്ന പരിഹാസം ഇതിനോടകം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമാണ്.

അടിവസ്ത്രക്കേസിലെ കോടതി വിധിക്ക് പിന്നാലെ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കടുത്ത അസ്തിത്വ പ്രതിസന്ധിയിലാണ്. വക്കീല്‍ പണി പോകുന്നതിനും ബാര്‍ കൗണ്‍സില്‍ നടപടികള്‍ക്കും പിന്നാലെ പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. മുന്നണി മര്യാദയുടെ പേരില്‍ ആന്റണി രാജുവിനെ ഇതുവരെ സി.പി.എം പിന്തുണച്ചിരുന്നെങ്കിലും, തൊണ്ടിമുതല്‍ മോഷ്ടിച്ചെന്ന നാണക്കേട് നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ആയുധമാക്കുമെന്ന് എല്‍ഡിഎഫ് ഭയപ്പെടുന്നു. ഇതോടെ പാര്‍ട്ടിയെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി നിര്‍ത്തും.

ഇത്രയും വലിയ ക്രിമിനല്‍ കുറ്റാരോപണം നേരിടുന്ന ഒരാള്‍ നയിക്കുന്ന പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് ഘടകകക്ഷികളുടെയും നിലപാട്. അന്റണി രാജുവിനെ ഇനി മുന്നണി യോഗങ്ങളില്‍ വിളിക്കാനും സാധ്യതയില്ല. നേതാവ് പ്രതിസന്ധിയിലായതോടെ ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ അണികളും മറ്റു കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്.

നിലവില്‍ ആന്റണി രാജു എന്ന ഒറ്റ നേതാവില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. യുഡിഎഫും ഈ പാര്‍ട്ടിയെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നതാണ് വസ്തുത.