തിരുവനന്തപുരം: ആറന്മുളയില്‍ വിമാനത്താവളത്തിനായി കണ്ടെത്തിയതും പിന്നീടു സര്‍ക്കാര്‍ മിച്ചഭൂമിയാക്കിയതുമായ സ്ഥലത്ത് മെഗാ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിങ് ക്ലസ്റ്റര്‍ പദ്ധതിക്ക് അനുമതി തേടാന്‍ നീക്കം വിവാദത്തിലേക്ക്. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവുതേടി ടേക്ക് ഓഫ് ടു ഫ്യൂച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ടിഒഎഫ്എല്‍) കമ്പനി സമര്‍പ്പിച്ച അപേക്ഷ റവന്യു വകുപ്പിന്റെ പരിഗണനയിലാണ്. ഈ പദ്ധതിയെ എതിര്‍ക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ സിപിഐയുടെ കീഴിലുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം നിര്‍ണ്ണായകമാകും. പദ്ധതിക്കായി ആലോചിക്കുന്ന 139 ഹെക്ടര്‍ ഭൂമിയില്‍ 122.87 ഹെക്ടറും നിലമാണെന്നു പത്തനംതിട്ട കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അപേക്ഷ സര്‍ക്കാര്‍ തള്ളിയിട്ടില്ല. അതേസമയം, നെല്‍വയലും തണ്ണീര്‍ത്തടവും നികത്തിയുള്ള പദ്ധതിയെ കൃഷിവകുപ്പ് എതിര്‍ക്കുന്നു. വിമാനത്താവള പദ്ധതിക്കായി രൂപീകരിച്ച കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് ലിമിറ്റഡ് കമ്പനിയുടെ പേരു മാറ്റിയാണു ടിഒഎഫ്എല്‍ രൂപീകരിച്ചതെന്നു കലക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്. ഏറെ ദുരൂഹമാണ് ഈ നീക്കങ്ങള്‍. അതിനിടെ പ്രളയഭീതിയുള്ള ആറന്മുളയിലെ നീര്‍ത്തടങ്ങളില്‍ ഒരു തരിമണ്ണു പോലും വീഴാന്‍ അനുവദിക്കില്ലെന്ന് വിമാനത്താവള വിരുദ്ധ സമര സമിതി നിലപാട് എടുത്തു കഴിഞ്ഞു. ആറന്മുളയില്‍ 90 ശതമാനവും നീര്‍ത്തടങ്ങള്‍ ഉള്ള 344 ഏക്കറില്‍ വിമാനത്താവളം തുടങ്ങാനുള്ള പദ്ധതി വന്‍ സമരങ്ങളെ തുടര്‍ന്നാണ് കെജിഎസ് ഗ്രൂപ്പിന് ഉപേക്ഷിക്കേണ്ടിവന്നത്.

ആറന്മുളയിലെ തണ്ണീര്‍ത്തടങ്ങളിലും നെല്‍വയലുകളിലും മറ്റു പദ്ധതികള്‍ നടപ്പാക്കുന്നതിനോടു യോജിപ്പില്ലെന്നു മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളെ ഫയലുകളിലൂടെ കൃഷി വകുപ്പ് അറിയിച്ചിട്ടുണ്ട്. ഭൂമി തരം മാറ്റാന്‍ നീക്കം നടന്നിരുന്നു. നികത്താന്‍ അനുവദിക്കില്ലെന്ന നിലപാട് എടുക്കുകയും ചെയ്തു. ആറന്മുളയിലെ വയലുകള്‍ നികത്തരുതെന്ന നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. അതു മാറ്റേണ്ട കാര്യമില്ല. ആറന്മുളയില്‍ ഇലക്ട്രോണിക്‌സ് പാര്‍ക്കോ മറ്റു സ്ഥാപനങ്ങളോ വരുന്നതില്‍ വിയോജിപ്പില്ല. അത്തരം പദ്ധതികള്‍ കേരളത്തില്‍ വരണം. എന്നാല്‍, നെല്‍വയലിലും തണ്ണീര്‍ത്തടത്തിലും വരുന്നതിനോടു യോജിക്കാനാകില്ലെന്നു മന്ത്രി പറഞ്ഞു. ആറന്മുള പദ്ധതിക്കായി നീര്‍ത്തടങ്ങളും നെല്‍പാടങ്ങളും നികത്താന്‍ അനുവദിക്കില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്പറയുന്നു. ഈ ഭൂമിക്കു വേണ്ടി സമരം ചെയ്ത വ്യക്തിയാണ് താനെന്നും തന്റെ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി. തന്റെ മുമ്പില്‍ വന്ന ഫയലില്‍ താന്‍ കുറിപ്പ് എഴുതിയിട്ടുണ്ട്. എവിടെയും തന്റെ നിലപാട് ഇതാണ്. കൃഷി ഭൂമി നികത്താന്‍ പറ്റില്ലെന്നും പുതിയ പദ്ധതി എന്താണെന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൃഷി വകുപ്പിന്റെ നിലപാട് വ്യവസായ വകുപ്പിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ വകുപ്പും ഇതിന് എതിരാണ്. ഇതോടെ ആരാണ് കെജിഎസിന് പിന്നിലെന്ന് ചര്‍ച്ച സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തു നിലപാട് എടുക്കുമെന്നതാണ് നിര്‍ണ്ണായകം.

കോഴഞ്ചേരി ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റി ഉള്‍പ്പെടെയുള്ളവ കെജിഎസ് കമ്പനിക്കു വിമാനത്താവളത്തിനായി നല്‍കിയ വസ്തു കോഴഞ്ചേരി താലൂക്കില്‍ ആറന്മുള, കിടങ്ങന്നൂര്‍, മെഴുവേലി, മല്ലപ്പുഴശേരി എന്നീ വില്ലേജുകളിലായാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ച്, അനുമതികള്‍ റദ്ദാക്കിയിരുന്നു. ഇതിന് കാരണം നാട്ടുകാരുടെ പ്രതിഷേധമായിരുന്നു. 118.74 ഹെക്ടര്‍ ഭൂമി മിച്ചഭൂമിയായി ലാന്‍ഡ് ബോര്‍ഡ് പ്രഖ്യാപിക്കുകയും 7.08 ഹെക്ടര്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. ചാരിറ്റബിള്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ അപ്പീലില്‍ 2017 ഓഗസ്റ്റിലെ ഹൈക്കോടതി നിര്‍ദേശപ്രകാരം തുടര്‍നടപടികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ ഇലക്ട്രോണിക്‌സ് ക്ലസ്റ്റര്‍ പദ്ധതി നടപ്പാക്കാന്‍ 2 വര്‍ഷം മുന്‍പാണ് ഐടി വകുപ്പിനെ ടിഒഎഫ്എല്‍ സമീപിച്ചത്. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു വേണമെന്നതിനാല്‍ ഐടി വകുപ്പ് റവന്യു വകുപ്പിനു കൈമാറി. 65 ഹെക്ടറില്‍ പുഞ്ചക്കൃഷി നടക്കുന്നുണ്ടെന്നാണു കൃഷി ഡപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ട്. നെല്‍വയലും തണ്ണീര്‍ത്തടവുമുള്ള ഭൂമി നികത്തിയാല്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കി. ഇളവിനായി അപേക്ഷിച്ച ഭൂമിയുടെ 90 ശതമാനവും നിലമാണ്. ഇത് പരിവര്‍ത്തനം ചെയ്യണമെങ്കില്‍ കേരള തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് പ്രാദേശികതല നിരീക്ഷണ സമിതിയുടെ ശുപാര്‍ശയും ആവശ്യമാണ്. ഈ വെല്ലുവിളികള്‍ കണക്കിലെടുത്തുള്ള പദ്ധതി മാത്രം ആസൂത്രണം ചെയ്യണമെന്നാണു കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്.

വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയായി ഏറ്റെടുത്ത ഉത്തരവ് റദ്ദാക്കണമെന്നും വ്യവസായം തുടങ്ങാന്‍ അനുവദിക്കണമെന്നുള്ള ആവശ്യവും കത്തിലുണ്ടെന്നാണ് വിവരം. സംഭവം പുറത്തുവന്നതോടെ എതിര്‍പ്പുയര്‍ത്തി സിപിഐയും സിപിഎമ്മും രംഗത്തെത്തി. വിമാനത്താവള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്തിട്ടുള്ളതാണ്. തണ്ണീര്‍ തടങ്ങളും അതോടൊപ്പം തന്നെ കൃഷിയിടങ്ങളും ഉള്‍പ്പെടുന്ന പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള വ്യവസായം തുടങ്ങാന്‍ അനുവദിക്കുകയില്ല എന്നുള്ളതാണ് സിപിഐയുടെയും സിപിഎം പ്രാദേശിക ഘടകത്തിന്റെയും തീരുമാനം. വിമാനത്താവളം പോലെ പാടം നികത്തേണ്ട സാഹചര്യമില്ലെന്നാണു കമ്പനിയുടെ വാദം. ഒരേക്കര്‍ സ്ഥലത്ത് 10 കോടി രൂപ നിക്ഷേപവും 20 പേര്‍ക്കു തൊഴിലും ലഭിക്കുകയാണെങ്കില്‍ വയലും തണ്ണീര്‍ത്തടവും നികത്തുന്നതില്‍ ഇളവു നല്‍കാമെന്നു വ്യവസ്ഥയുണ്ട്. 1000 പേര്‍ക്കു തൊഴിലും 5000 കോടി രൂപയുടെ നിക്ഷേപവുമെന്ന അവകാശവാദമാണു ടിഒഎഫ്എലിന്റേത്. തൊഴില്‍ ലഭിക്കുന്ന പദ്ധതി നല്ലതാണെങ്കിലും തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് അനുവദിക്കില്ലെന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എല്ലാ അനുമതികളും റദ്ദാക്കിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാണ് ആറന്‍മുള വിമാനത്താവള പദ്ധതി. കെ.ജി.എസ് പത്തനംതിട്ട ഇന്‍ഫ്ര ലിമിറ്റഡ് എന്ന കമ്പനി ടി.ഒ.എഫ്.എല്‍ എന്ന പേരിലേക്ക് മാറ്റിയാണ് പുതിയപദ്ധതിക്ക് അപേക്ഷ നല്‍കിയത് .തണ്ണീര്‍ത്തടവും നിലവും നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് പദ്ധതി കെ.ജി.എസ് ഉപേക്ഷിച്ചത്. 2016ല്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കുള്ള എല്ലാ അനുമതികളും റദ്ദാക്കിയിരുന്നു. 2018ലെ പ്രളയത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ പ്രധാന ജലസംഭരണിയായത് പദ്ധതി പ്രദേശമായിരുന്നു. ആറന്‍മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശേരി വില്ലേജുകളിലാണ് ഈ സ്ഥലം. ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വിമാനത്താവളത്തിനുള്ള അനുമതികള്‍ റദ്ദാക്കിയത്. ഇക്കാര്യത്തില്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ വിധിയും മാനിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തത്.

ആറന്മുളയിലേത് നെല്‍വയല്‍ ആണെങ്കില്‍ അഭിപ്രായം പറയേണ്ടത് കൃഷി വകുപ്പാണെന്ന് വന്യൂ മന്ത്രി കെ രാജന്‍ പ്രതികരിച്ചു. കൃഷി വകുപ്പിന്റെ അഭിപ്രായം സര്‍ക്കാര്‍ മുഖവിലക്കെടുക്കും. റവന്യൂ വകുപ്പിന് അപേക്ഷ ലഭിച്ചു എന്നതില്‍ കാര്യമില്ല. തണ്ണീര്‍ത്തട സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തീരുമാനം എടുക്കേണ്ടത് കൃഷി വകുപ്പാണെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി. നെല്‍വയലും തണ്ണീര്‍ത്തടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ കൃഷിവകുപ്പിന്റെ അഭിപ്രായമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കും. തരമാറ്റത്തിനല്ല ഫയല്‍ വന്നിട്ടുള്ളത്. നെല്‍വയല്‍ ആണെങ്കില്‍ ആ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് കൃഷി വകുപ്പാണ്. കൃഷി വകുപ്പിനോട് അഭിപ്രായം ചോദിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റൊന്നും ആ കാര്യത്തില്‍ ആലോചിച്ചിട്ടില്ല- മന്ത്രി വ്യക്തമാക്കി.