തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ വിലാപയാത്രയുടെ വിവരണത്തിനിടെ ഇന്നലെ റിപ്പോര്‍ട്ടര്‍ ടിവിയില്‍, ചാനലിന്റെ എഡിറ്റോറിയല്‍ അംഗവും അവതാരകനുമായ അരുണ്‍കുമാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഹേളിച്ചു എന്ന ആരോപണം കോണ്‍ഗ്രസുകാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. ചാണ്ടി ഉമ്മന്‍ തന്നെ വിമര്‍ശനം ഉന്നയിച്ചു രംഗത്തുവന്നിരുന്നു. 'വിഎസ് അന്തിയുറങ്ങുന്ന മണ്ണില്‍ പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല' എന്നാണ് അരുണ്‍കുമാര്‍ ഇന്നലെ പറഞ്ഞത്. ഇത് ഉമ്മന്‍ചാണ്ടിയെ ഉദ്ദേശിച്ചാണെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു.

വിവാദം കൊഴുത്തതോടെ ആരോപണത്തിന് മറുപടി നല്‍കി അരുണ്‍കുമാര്‍ രംഗത്തുവന്നു. താന്‍ ഉമ്മന്‍ചാണ്ടിയെ കുറിച്ച് ഒരുവാക്ക് പറഞ്ഞിട്ടില്ലെന്നാണ് അരുണ്‍കുമാര്‍ ഇന്ന് വിശദീകരിച്ചത്. തനിക്ക് അയച്ചുതന്ന ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് വായിക്കുകയാണ് ചെയ്തത്. തികച്ചും ഭൗതികവാദിയായ വിഎസിനെ കുറിച്ചാണ് പറഞ്ഞത്. മുമ്പ് വിഎസിന് ദൈവത്തില്‍ വിശ്വാസമുണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചിരുന്നു. അതിന് വിഎസ് മറുപടി നല്‍കിയത് അമ്മയും അച്ഛനും ചെറുബാല്യത്തില്‍ നഷ്ടമയപ്പോള്‍ പിന്നെ ഈശ്വരനെ വിളിച്ചിട്ട് കാര്യമുണ്ടോ എന്നായിരുന്നു.

വിഎസിന്റ മരണ ശേഷം ഭൗതികവാദിയായ അദ്ദേഹത്തിന്റെ സ്മൃതി കൂടീരത്തില്‍ ഭക്തിയോടെ ആരും വരില്ലെന്നാണ് ഉദ്ദേശിച്ചത്. നേതാവിന്റെ ഭക്തന്‍മാരുകുന്നത് അടിമത്തതിന്റെ ലക്ഷണമാണെന്നാണ് അംബേദ്കര്‍ സൂചിപ്പിച്ചത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്ന കോണ്‍ഗ്രസുകാര്‍ക്ക് പ്രചോദനമല്ലേ. അതിന്റെപേരില്‍ ആരാധനാലയങ്ങല്‍ ഉയരുന്നതും അതൊരു ഭക്തിയായ മാറുന്നതും അടിമത്താണ്. ആ നിലപാടാണ് തനിക്കുള്ളത്. മറിച്ച് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെയുമാകാമെന്നും അരുണ്‍കുമാര്‍ പറഞ്ഞു. താന്‍ പറഞ്ഞത് വിഎസിനെ കുറിച്ച് മാത്രമാണ്. ഉമ്മന്‍ചാണ്ടി ജനങ്ങളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അരുണ്‍കുമാര്‍ മറുപടിയായി പറഞ്ഞു.

അതേസമയം വിഎസ് ഒരു പുണ്യാളനായി ഉയിര്‍ക്കുകയും മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല എന്ന പരാമര്‍ശം വ്യംഗ്യമായി ഉമ്മന്‍ ചാണ്ടിയെ താഴ്ത്തി കെട്ടുന്നതെന്നാണ് ആരോപണം. മകന്‍ ചാണ്ടി ഉമ്മന്‍ എം എല്‍ എ തന്നെ അരുണ്‍കുമാറിന് എതിരെ പോസ്റ്റിട്ടിരുന്നു. അതുകൂടാതെ, ഓര്‍ത്തഡോക്‌സ് യാക്കോബായ കത്തോലിക്ക സഭാ വിശ്വാസികള്‍ കല്ലറയില്‍ പ്രാര്‍ഥിക്കുന്നതിനെ കരിവാരിത്തേക്കുന്ന പ്രസ്താവനയാണ് അരുണ്‍ കുമാര്‍ നടത്തിയതെന്ന് ചിലര്‍ കമന്റ് ചെയ്തു.

ആദ്യം അരുണ്‍കുമാറിന്റെ വിവാദമായ വാക്കുകള്‍ ഇങ്ങനെ:

'അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല. മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല. പകരം തെരുവുകളില്‍ ആ മനുഷ്യന്‍ ഉയര്‍ത്തിയ സമര മുദ്രാവാക്യങ്ങള്‍ വീണ്ടും ഉയരും. മണ്ണും വിണ്ണും വിഷം തീണ്ടുന്ന നേരം പോര്‍മുഖങ്ങളില്‍ പടര്‍ന്ന ആ സമരവീര്യം ജനതയില്‍ വീണ്ടും ആവേശിക്കും.

പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കുന്ന മഹാദ്ഭുതം സംഭവിക്കുക തന്നെ ചെയ്യും. മനുഷ്യമോചനത്തിന്റെ മഹത്വം അറിഞ്ഞ കമ്യൂണിസ്റ്റ് ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന മഹാദ്ഭുതങ്ങള്‍ക്കായി കാത്തിരിക്കു...പ്രിയപ്പെട്ട പ്രേക്ഷകരെ...ഒരുപുണ്യാളനായി സ്വയം അടയാളപ്പെടുത്തിയല്ല വിഎസ് വിട വാങ്ങുന്നത്. വിഎസ് നമ്മുടെയൊക്കെ ഇടനെഞ്ചിലേക്ക് ഒരുതീ കോരിയിട്ട്...ഞാന്‍ കൊളുത്തിയ തീ കെടാതെ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് യാത്രയാകുന്നത്.'

അതേസമയം, ജനമനസുകളില്‍ ജീവിക്കുന്ന തന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ അരുണ്‍കുമാറിന്റെ വാക്കുകള്‍ക്ക് ആവില്ലെന്ന് ചാണ്ടി ഉമ്മന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചാണ്ടി ഉമ്മന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിനായകന്‍ തന്റെ വാക്കുകള്‍ കൊണ്ട് അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാക്കിയപ്പോള്‍ അത് അയാളുടെ സ്വാതന്ത്ര്യം ആണെന്നായിരുന്നു എന്റെ നിലപാട് . ഇന്ന് തന്റെ വാക്കുകളിലൂടെ ശ്രീ അരുണ്‍ കുമാര്‍ എന്റെ പിതാവിനെ അപമാനിച്ചു എന്ന് ചിലരെങ്കിലും കരുതുന്നു. തന്റെ നിലപാട് വ്യക്തമാക്കുവാന്‍ ഉള്ള സ്വാതന്ത്ര്യം ശ്രീ അരുണ്‍ കുമാറിന് ഉണ്ട് എന്നതാണ് ഇന്നും എന്റെ നിലപാട് .ജന മനസുകളില്‍ ജീവിക്കുന്ന എന്റെ പിതാവിന്റെ ഓര്‍മകള്‍ക്ക് ഭംഗം വരുത്തുവാന്‍ ഇത്തരം വാക്കുകള്‍ക്ക് ആവില്ല എന്ന് ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ.