ബെംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയില്‍ മലയാളി യുവതിക്കെതിരെ കേസെടുത്തു പത്തനംതിട്ട സ്വദേശിനി സിമി നായര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. തന്നിസന്ദ്ര അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിലെ മലയാളി കൂട്ടായ്മയുടെ പരാതിയില്‍ സമ്പിഗെഹള്ളി പൊലീസാണ് കേസെടുത്തത്. ശനിയാഴ്ച മൊണാര്‍ക്ക് സെറിനിറ്റി അപ്പാര്‍ട്‌മെന്റില്‍ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തില്‍ പൂക്കളം ഒരുക്കിയത്.

പുലര്‍ച്ചെ നാലിന് പൂക്കളം പൂര്‍ത്തിയാക്കി നിമിഷങ്ങള്‍ക്കകമാണു നശിപ്പിച്ചത്. കോമണ്‍ ഏരിയയില്‍ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായര്‍ തടയാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് ഓണസദ്യ പാര്‍ക്കിങ് ബേയിലേക്ക് മാറ്റിയതായി അസോസിയേഷന്‍ പ്രസിഡന്റ് മനീഷ് രാജ് പറഞ്ഞു. 7 വര്‍ഷമായി മലയാളി കൂട്ടായ്മ ഓണാഘോഷം നടത്തുന്നുണ്ട്. ഇത്തരമൊരു സംഭവ ഇവിടെ ആദ്യമായാണ്.

കുട്ടികള്‍ മണിക്കൂറുകളോളം സമയമെടുത്താണ് പൂക്കളം തയ്യാറാക്കിയത്, എന്നാല്‍, ഇതാണ് അന്തേവാസിയായ സിമി നായരെന്ന യുവതി ചവിട്ടി നശിപ്പിച്ചത്. ഈ സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിുന്നു. അതിരാവിലെ പൂക്കള്‍ വാങ്ങി വന്ന്, പൂവിറുത്ത് വലിയ പൂക്കളം ഒരുക്കിയതും കുട്ടികള്‍ തന്നെയായിരുന്നു.പിന്നാലെയാണ് അവിടുത്തെ താമസക്കാരിയായ സിമി നായര്‍ പൂക്കളം ചവിട്ടി മെതിച്ച് നശിപ്പിച്ചത്.

യുവതി ഓണാഘോഷത്തിന്റെ സംഘാടകരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട ശേഷം പൂക്കളം നശിപ്പിക്കുകയായിരുന്നു. ഫ്ളാറ്റിലെ മറ്റുള്ളവര്‍ പറഞ്ഞിട്ടും ഇവര്‍ പൂക്കളം അലങ്കോലപ്പെടുത്തുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നില്ല. അപ്പാര്‍ട്മെന്റിലെ കോമണ്‍ ഏരിയയിലാണ് പൂക്കളം ഇട്ടിരിക്കുന്നത്.ബൈലോ പ്രകാരം ഇവിടെ ഇത് ഇടാന്‍ പാടില്ലെന്ന കാര്യമാണ് പൂക്കളം നശിപ്പിച്ച യുവതി വീഡിയോയില്‍ പറയുന്നത്.

പിന്നാലെ ഇവര്‍ പൂക്കളത്തിന് നടുവില്‍ കയറി നില്‍ക്കുന്നു.നിങ്ങള്‍ കാല് അവിടെ നിന്ന് മാറ്റൂ...പൂക്കളം ഇട്ടിരിക്കുന്നത് നോക്കൂ.ദയവായി ആ പൂക്കളത്തില്‍ നിന്ന് ഇറങ്ങു' - ഇങ്ങനെ അടുത്ത് നില്‍ക്കുന്നയാള്‍ യുവതിയോട് പറയുമ്പോള്‍ അവരുടെ മറുപടി ഇപ്രകാരമായിരുന്നു. 'നിങ്ങളുടെ വീട്ടില്‍ കൊണ്ടുപോയി പൂക്കളം ഇട്, ഓരോന്ന് ചെയ്യുമ്പോള്‍ ഓര്‍ക്കണം'.വിളച്ചില്‍ എന്നോട് വേണ്ട എന്ന്.

അപ്പാര്‍ട്ട്‌മെന്റിലെ എല്ലാവരെയും ഈ വിഡിയോ കാണിക്കും എന്ന് പറയുമ്പോള്‍ 'കൊണ്ടുപോയി കാണിക്ക്' എന്നായിരുന്നു യുവതിയുടെ മറുപടി.പിന്നാലെ പൂക്കളം തട്ടിതെറിപ്പിച്ച് അലങ്കോലപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.ഇതിന് പിന്നാലെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചത്.വീഡിയോ വ്യപാകമായി പ്രചരിച്ചതോടെ യുവതിക്കെതിരേ വലിയ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.