ഹസന്‍പൂർ: മനുഷ്യരുമായി വളരെയധികം ബന്ധം സ്ഥാപിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള സഹജീവികൾ. കൂടുതലും പട്ടികളും പൂച്ചകളുമാണ് മനുഷ്യരുമായി ബന്ധം സ്ഥാപിക്കുന്നത്. വീട്ടിൽ ഇവരെ വളർത്തുമ്പോൾ നമ്മുടെ ഒരു കൂടെപ്പിറപ്പിന് പോലെത്തന്നെയാണ് ഇവരെ പരിപാലിക്കുന്നത്. അവരുടെ കളികളും കുസൃതികളുംകണ്ടു നിൽക്കാൻ തന്നെ വളരെ മനോഹരമാണ്. അപ്പോൾ സ്വാഭാവികമായിട്ടും ഏറ്റവും വേണ്ടപ്പെട്ടവര്‍ മരിക്കുമ്പോൾ ഉണ്ടാകുന്ന സങ്കടം വളര്‍ത്തുമൃഗങ്ങളുടെ മരണത്തിലും നമുക്ക് അനുഭവപ്പെടും.

അത് നമ്മൾ അവയുമായി ഏത്രമാത്രം അടുത്തു പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. തന്‍റെ വളര്‍ത്തുപൂച്ച മരിച്ച സങ്കടം സഹിക്കവയ്യാതെ ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിലെ ഹസന്‍പൂർ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി ജീവനൊടുക്കി.

കഴിഞ്ഞ ആഴ്ചയാണ് യുവതിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം നടന്നത്. പെട്ടെന്ന് തന്റെ ഓമന പൂച്ച മരിച്ചു. പക്ഷെ അത് സമ്മതിക്കാന്‍ യുവതി തയ്യാറായില്ല. അവര്‍ രണ്ട് ദിവസത്തോളം പൂച്ചയെ കെട്ടിപ്പിടിച്ചാണ് നടന്നത്. കിടക്കുമ്പോൾ അതിന്‍റെ മൃതദേഹം കൂടെ കിടത്തി ഉറങ്ങി. പൂച്ച ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് യുവതി അവകാശപ്പെട്ടത്. പക്ഷെ രണ്ട് ദിവസം കഴിഞ്ഞും ഒന്നും സംഭവിക്കാതായപ്പോൾ സങ്കടം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകായായിരുന്നെന്നാണ് പിന്നെ വന്ന റിപ്പോർട്ടുകൾ.

എട്ട് വര്‍ഷം മുമ്പ് പൂജ, ഡൽഹി സ്വദേശിയായ ഒരാളെ വിവാഹം കഴിച്ചിരുന്നു. പക്ഷെ രണ്ട് വര്‍ഷത്തിന് ശേഷം ഇവര്‍ വിവാഹബന്ധം വേര്‍പ്പെടുത്തി. അച്ഛനും അമ്മയ്ക്കുമൊപ്പം ഹസന്‍പൂരിലായിരുന്നു പൂജ താമസിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പെടുത്തിയതിന് പിന്നാലെ ഏകാന്തത അനുഭവപ്പെട്ട പൂജയ്ക്ക് പൂച്ചയുടെ സാമീപ്യം ഏറെ ആശ്വാസകരമായിരുന്നു. എന്നാല്‍ പൂച്ചയുടെ മരണം അവളെ വല്ലാതെ തളര്‍ത്തി. പൂജയുടെ അമ്മ, പൂച്ചയുടെ മൃതശരീരം സംസ്കരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരു അത്ഭുതം പ്രവര്‍ത്തിച്ച് അത് ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു പൂജ അവകാശപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി 8 മണിയോടെ അമ്മ മകളുടെ മുറിയിലെത്തിയപ്പോൾ, പൂജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്ത് മരിച്ച പൂച്ചയുടെ മൃതദേഹവും ഉണ്ടായിരുന്നു. അമ്മയുടെ നിലവിളി കേട്ട് ഓടി എത്തിയ അയൽക്കാര്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി തുടര്‍ നടപടികൾ ചെയ്തു.