കൊച്ചി: മലയാള സിനിമാമേഖലയിലെ പോര് കടുക്കുന്നതിനിടെ, ആന്റണി പെരുമ്പാവൂരിന് എതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നീക്കത്തെ ചെറുത്ത് മോഹന്‍ലാല്‍ രംഗത്തെത്തി. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്ന ചെറുകുറിപ്പോടെ, ആന്ററണി പെരുമ്പാവൂര്‍, നിര്‍മ്മാതാവ് ജി സുരേഷ് കുമാറിന് മറുപടിയായി ഇട്ട പോസ്റ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹന്‍ലാല്‍ നയം വ്യക്തമാക്കിയത്. പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും സുരേഷ് കുമാറിനെയും വിമര്‍ശിച്ച് കമന്റിടുന്നത്.


പ്രൊഡ്യൂസര്‍ അസോസിയേഷന്‍ ന്റെ തീരുമാനത്തിനുള്ള പെട്ടിക്കുള്ള ആണി അല്ലെ ഇപ്പൊ അടിച്ചത്

Wow.. പൃഥ്വി സപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഇത്രയും പഞ്ച് കിട്ടിയിട്ടില്ല..

എന്നും സിനിമക്ക് ഒപ്പം ഇന്‍ഡസ്ട്രിക്ക് ഒപ്പം

ലാലേട്ടന്‍

ലാലേട്ടന്‍ പറഞ്ഞാല്‍ പിന്നെ അപ്പീല്‍ ഇല്ല

നമുക്കെന്നും സിനിമയുടെ കൂടെ നില്‍ക്കാം.. ലാലേട്ടാ ക്യാപ്ഷന്‍ കലക്കി... അത് സ്വന്തം കൂട്ടുകാരനോട് ഒന്ന് പറഞ്ഞു മനസ്സിലാക്കൂ..

തിരുവന്തോരം ലോബി അടിച്ചു പിരിഞ്ഞു..അല്ലെങ്കില്‍ ലാലേട്ടന്‍ തന്നെ പിരിച്ചു കൊടുത്തു

സിനിമ സമരം പ്രഖ്യാപിച്ച ജി.സുരേഷ് കുമാറിനെതിരെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് എത്തിയത് മലയാള സിനിമയില്‍ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തു വന്നു. സാങ്കേതിക പ്രവര്‍ത്തകരും കരുതലോടെ പ്രതികരിക്കും. കഴിഞ്ഞ ദിവസം നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉയര്‍ത്തിയ വിമര്‍ശനത്തിന് നിര്‍മാതാവ് സുരേഷ്‌കുമാര്‍ രൂക്ഷമായി പ്രതികരിച്ചു.

സമരം തീരുമാനിച്ചത് ഒറ്റക്കല്ലെന്നും സംഘടനകള്‍ കൂട്ടമായി തീരുമാനിച്ചതാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ആന്റണി യോഗങ്ങളില്‍ വരാറില്ല. ഇതുമായി ബന്ധപ്പെട്ട മിനിട്സ് പരിശോധിക്കാമെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി. മോഹന്‍ലാലും സുരേഷ് കുമാറും രണ്ടു വഴിക്ക് പോകുന്നുവെന്നതാണ് ഈ വിവാദത്തിന്റെ പ്രത്യേകത. കുട്ടിക്കാലം മുതല്‍ മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ് സുരേഷ് കുമാര്‍. ഒരുമിച്ച് പഠിച്ചവര്‍. ഈ മോഹന്‍ലാലിന്റെ സുഹൃത്തിനെയാണ് മോഹന്‍ലാലിന്റെ അതിവിശ്വസ്തനായ ആന്റണി പെരുമ്പാവൂര്‍ തള്ളി പറഞ്ഞത്. മലയാള സിനിമയില്‍ നടന്മാര്‍ ഒരു ഭാഗത്തും മറ്റുള്ളവര്‍ എതിര്‍ ചേരിയിലും എത്താന്‍ സാധ്യത കൂടുതലാണ്. അതിനിടെ പ്രശ്ന പരിഹാരത്തിന് ചില മുതിര്‍ന്ന സംവിധായകര്‍ നീക്കം തുടങ്ങിയിട്ടുണ്ട്.

ബാലകാല സുഹൃത്തുക്കളായ മോഹന്‍ലാലും സുരേഷ് കുമാറും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാ സംഘടനകളെ എല്ലാം ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് എല്ലാ സംഘടനയിലും സ്വാധീനം ചെലുത്താന്‍ കഴിയും. സങ്കേതിക പ്രവര്‍ത്തകരുടെ നിലപാട് ഇനി നിര്‍ണ്ണായകവുമായി മാറും. ഇവര്‍ എവിടെ നില്‍ക്കുമെന്നതാണ് നിര്‍ണ്ണായകം. നിര്‍മാതാക്കളുടെ സംഘടനയില്‍ പിളര്‍പ്പിന് സാധ്യത ഏറെയാണ്. നടന്മാരായ നിര്‍മ്മാതാക്കളുടെ കൂട്ടായ്മയ്ക്ക് സാധ്യത ഏറെയാണ്. താര സംഘടനയായ 'അമ്മ' ഒറ്റക്കെട്ടായി ഈ വിഷയങ്ങളെ നേരിടും. ഈ സാഹചര്യത്തില്‍ 'മോളിവുഡില്‍' ഇനി എന്തും സംഭവിക്കാം എന്നതാണ് അവസ്ഥ. മമ്മൂട്ടിയുടെ പിന്തുണയും മോഹന്‍ലാലിനുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഏതു പക്ഷത്ത് നില്‍ക്കുമെന്നതും നിര്‍ണ്ണായകമാണ്.

സിനിമ സമരം അടക്കം രണ്ട് ദിവസം മുന്‍പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനം അല്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷന്‍ പറയുന്നത്. രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ ആന്റണി പെരുമ്പാവൂരിനെ നേരില്‍ കാണാനും നീക്കം നടക്കുന്നു എന്നാണ് വിവരം. സാങ്കേതിക പ്രവര്‍ത്തകരും സമരത്തെ അനുകൂലിക്കുന്നുണ്ട്. നടന്മാരുടെ അമിത പ്രതിഫലമാണ് സിനിമയിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന നിലപാടിലാണ് അവര്‍.

അതേ സമയം ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ ബേസില്‍ ജോസഫും, നടി അപര്‍ണ ബാല മുരളിയും രംഗത്ത് എത്തിയിട്ടുണ്ട്. സുരേഷ് കുമാറിനെ നിശിതമായി വിമര്‍ശിച്ച ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് സുകുമാരന്‍ രംഗത്ത് എത്തി. ഫേസ്ബുക്കില്‍ ആന്റണി ഇട്ട പോസ്റ്റ് പൃഥ്വിരാജ് ഷെയര്‍ ചെയ്തിട്ടുണ്ട്. എല്ലാം ഓകെ അല്ലേ അണ്ണാ, എന്നാണ് പോസ്റ്റിനൊപ്പം പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. മോഹന്‍ലാിന് പൃഥ്വി പിന്തുണ നല്‍കുന്നതിന് തെളിവാണ് ഇത്. മുമ്പ് എക്സിബിറ്റേഴ്സ് അസോസിയേഷനെ താരങ്ങള്‍ പിളര്‍ത്തിയിരുന്നു. ഇതിന് സമാന ഇടപെടല്‍ നിര്‍മ്മാതാക്കളുടെ സംഘടനയിലും ഉണ്ടാകും.

നിര്‍മ്മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടായിരുന്നു ആന്റണിയുടെ പോസ്റ്റ്. ഒപ്പം എമ്പുരാന്റെ ബജറ്റ് 141 കോടിയെന്ന് സുരേഷ് കുമാര്‍ പറഞ്ഞതിനെയും ആന്റണി വിമര്‍ശിച്ചിരുന്നു. ആന്റണി പെരുമ്പാവൂരിനെ നിര്‍മ്മതാക്കളുടെ സംഘടനയില്‍ നിന്നും പുറത്താക്കാന്‍ സാധ്യത ഏറെയാണ്. കടുത്ത അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന വിലയിരുത്തലിലാണ് ഇതെല്ലാം.

സിനിമാമേഖലയിലെ പോര് അഭിനേതാക്കളും നിര്‍മാതാക്കളും തമ്മിലാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി സന്ദീപ് സേനന്‍ പറഞ്ഞു. സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസമില്ല. അഭിനേതാക്കളാണ് സംഘടനയുടെ നിലപാടിനെതിരെ രംഗത്ത് വന്നതെന്നും സന്ദീപ് സേനന്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ സഹോദരീ പുത്രനാണ് സന്ദീപ് സേനന്‍. മോഹന്‍ലാലിന്റെ അതിവിശ്വസ്തനാണ് ആന്റണി. മോഹന്‍ലാലുമായി ഏറെ ബന്ധമുള്ള കുടുംബമാണ് സുരേഷ് കുമാറിന്റേത്. ഈ കുടുംബം മോഹന്‍ലാലിനെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നുവെന്നതിന് തെളിവാണ് സന്ദീപ് സേനന്റെ പ്രതികരണം.

സിനിമാ സംഘടനയിലെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ജി. സുരേഷ് കുമാറിനെ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ചോദ്യം ചെയ്തത് തെറ്റെന്ന് അസോസിയേഷന്‍ പറഞ്ഞു. യോഗത്തിന് വരാതെ ആന്റണി പരസ്യ നിലപാടെടുത്തത് അനുചിതമെന്നും സമരം തീരുമാനിച്ചത് സംയുക്ത യോഗത്തിന് ശേഷമെന്നും നിര്‍മ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്താന്‍ അസോസിയേഷന്‍ ശ്രമിക്കുന്നുണ്ട്. നേരത്തെ സുരേഷ് കുമാറും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

മറ്റു സംഘടനകളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി സമരം പ്രഖ്യാപിച്ച പ്രസിഡന്റ് ജി.സുരേഷ് കുമാറിനെ ആന്റണി രൂക്ഷമായി വിമര്‍ശിച്ചു.സ്തംഭനസമരം സിനിമയ്ക്ക് ഗുണമാകില്ലെന്ന് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു. തിയേറ്ററുകള്‍ അടച്ചിടുകയും ചിത്രീകരണം നിറുത്തുകയും ചെയ്യുമെന്ന് വ്യക്തികളല്ല തീരുമാനിക്കേണ്ടത്,സംഘടന ആലോചിച്ചു പ്രഖ്യാപിക്കേണ്ടതാണ്. മറ്റാരെങ്കിലും പറഞ്ഞതുകേട്ടാണെങ്കില്‍ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആര്‍ജ്ജവവും ഉത്തരവാദിത്വവും പക്വതയും സുരേഷ് കുമാര്‍ കാണിക്കണം. തെറ്റുതിരുത്തിക്കാന്‍ പ്രസിഡന്റ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ തയ്യാറാകണമെന്നും ആന്റണി പറഞ്ഞു.

നൂറുകോടി ക്ളബ്ബിലെത്തിയ സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചുമാണ് അദ്ദേഹം സംസാരിച്ചത്. കോടി ക്ളബ്ബുകളില്‍ കയറുന്നത് തിയേറ്ററിലെയും മറ്റു വരുമാനങ്ങളും കൂട്ടിച്ചേര്‍ത്താണ്. നടന്‍ സിനിമ നിര്‍മ്മിച്ചാല്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സുരേഷ് കുമാര്‍ പറഞ്ഞത് നടപ്പാക്കാവുന്ന കാര്യമല്ല. താന്‍ നിര്‍മ്മിക്കുന്ന എമ്പുരാന്റെ ബഡ്ജറ്റിനെക്കുറിച്ച് സംസാരിച്ചതും ഉചിതമല്ല. കെ.ജി.എഫ് പോലെ ബഹുഭാഷാവിജയം സ്വപ്നം കണ്ടാണ് എമ്പുരാനൊരുക്കുന്നത്. സംവിധായകനുള്‍പ്പെടെ പിന്നണിപ്രവര്‍ത്തകര്‍ രണ്ടുവര്‍ഷമായി പ്രവര്‍ത്തിക്കുകയാണ്. മോഹന്‍ലാലും സഹകരിക്കുന്നു.

അത്തരം സംരംഭത്തെ അസോസിയേഷന്‍ പിന്തുണയ്ക്കാത്തത് നിരാശയും സങ്കടവും നല്‍കുന്നു.ജനുവരിയിലെ കണക്കുപയോഗിച്ച് സിനിമകളെ വിമര്‍ശിച്ചതും ശരിയല്ല. ഉയര്‍ച്ചതാഴ്ചകളും ജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതലുണ്ട്. ഒരുമാസത്തെ വരവുമാത്രം പറഞ്ഞ് സിനിമാമേഖലയെ വിമര്‍ശിച്ചത് ആരോഗ്യകരവും പക്വവുമായ ഇടപെടലല്ലെന്നും ആന്റണി വ്യക്തമാക്കി.