കൊച്ചി: സി എം ആര്‍ എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ സുപ്രീം കോടതിയെ സമീപിച്ചു. വിജിലന്‍സ് അന്വേഷണം വേണ്ടെന്ന ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് അദ്ദേഹം അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഈ കേസ് നാളെ സുപ്രീം കോടതി പരിഗണിക്കും.

എക്‌സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയ വിധിയില്‍ നിരാശയില്ലെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കുഴല്‍നാടന്‍ മാര്‍ച്ച് മാസത്തില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സി.എം.ആര്‍.എല്‍. (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെയാണ് ഹൈക്കോടതി വിധി വന്നത്.

മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. 'ഞാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാക്കാണ്. മുഖ്യമന്ത്രിക്കെതിരായ കേസാണ്. ഒട്ടും എളുപ്പമായിരിക്കില്ല എന്നറിഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. സംസ്ഥാനത്ത് നടന്ന വലിയൊരു അഴിമതിക്കെതിരേ ഏതറ്റംവരെയും പോരാടും,' കുഴല്‍നാടന്‍ പറഞ്ഞിരുന്നു.

ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലനുസരിച്ച്, വീണ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്റ്റ്വെയര്‍ സേവനത്തിന്റെ പേരില്‍ സി.എം.ആര്‍.എല്‍. 1.72 കോടി രൂപ നല്‍കിയെന്നായിരുന്നു പരാതി. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ദുരുപയോഗം ചെയ്താണ് എക്‌സാലോജിക് സി.എം.ആര്‍.എല്‍.യില്‍ നിന്ന് മാസപ്പടി വാങ്ങിയെന്നായിരുന്നു പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ വിജയന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

മാസപ്പടി കേസില്‍ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന് മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടന് സാധിച്ചില്ലെന്നാണ് ഹൈക്കോടതി വിധിയില്‍ പറഞ്ഞത്. കരിമണല്‍ കമ്പനിക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്തു നല്‍കി എന്ന ആരോപണവും തെളിയിക്കാനായില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.

ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പാക്കിയ കേസില്‍ മേല്‍നടപടികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന ഡയറിക്കുറിപ്പുകളോ, ആദായനികുതി വകുപ്പിന് മുന്‍പാകെ നല്‍കിയ മൊഴികളോ അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ തക്ക തെളിവുകളല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം രേഖകള്‍ക്ക് അയഞ്ഞ കടലാസ് കഷണങ്ങളുടെ വിലമാത്രമേയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.

എങ്കിലും, പുതിയ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഹര്‍ജിക്കാരന് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മാസപ്പടി കേസില്‍ സിഎംആര്‍എല്‍ ഫിനാന്‍സ് ഓഫീസറുടെ ഡയറിയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ്, രമേശ് ചെന്നിത്തല ഉള്‍പ്പെടെ 12 യുഡിഎഫ് നേതാക്കളുടെ പേരുകള്‍ പണം നല്‍കിയവരുടെ പട്ടികയിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍, ഒരു അന്വേഷണം വരികയാണെങ്കില്‍ ഈ നേതാക്കളും പ്രതിക്കൂട്ടിലാകാന്‍ സാധ്യതയുണ്ട്. ഇത് പരിഗണിക്കാതെ, മാത്യു കുഴല്‍നാടന്‍ നടത്തുന്ന ഒറ്റയാള്‍ പോരാട്ടത്തില്‍ യുഡിഎഫിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.