ചെന്നൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ടി വി കെ നേതാവും നടനുമായ വിജയിന് നല്‍കിയ പരസ്യ പിന്തുണ തമിഴ്‌നാട്ടിലെ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സിനിമ തടയാനുള്ള കേന്ദ്ര നീക്കം തമിഴ് സംസ്‌കാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിശേഷിപ്പിച്ച രാഹുല്‍, തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസിന്റെ പുതിയ തന്ത്രമോ?

വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകവുമായി (TVK) ഭാവിയില്‍ ഒരു രാഷ്ട്രീയ ധാരണയ്ക്ക് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നുണ്ടോ എന്ന സംശയമാണ് രാഹുലിന്റെ എക്‌സ് പോസ്റ്റിലൂടെ ഉയരുന്നത്. വിജയിന് യുവാക്കള്‍ക്കിടയിലുള്ള വന്‍ സ്വാധീനം കോണ്‍ഗ്രസിന് സംസ്ഥാനത്ത് പുതിയ ഊര്‍ജ്ജം നല്‍കുമെന്ന് പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.

വിയറ്റ്‌നാം സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ രാഹുല്‍, നീലഗിരിയിലെ ഗൂഡല്ലൂരില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനിടെയാണ് ഈ പ്രസ്താവന നടത്തിയത്. ഇത് രാഷ്ട്രീയമായ വലിയൊരു സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

ഡിഎംകെയുമായുള്ള സഖ്യത്തെ ബാധിക്കുമോ?

വിജയിനോടുള്ള രാഹുലിന്റെ മനോഭാവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ രണ്ട് തരം അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. വിജയിന്റെ ജനപ്രീതി കോണ്‍ഗ്രസിന് ഗുണകരമാകുമെന്നും, പുതിയൊരു രാഷ്ട്രീയ പ്ലാറ്റ്ഫോം രൂപീകരിക്കുന്നത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ഒരുവിഭാഗം വാദിക്കുന്നു.

'വിജയിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് നയിക്കുന്ന പ്രചാരണങ്ങള്‍ ജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെടാന്‍ സഹായിക്കുമെന്നും, അത് സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള പ്രാഥമിക പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.'


എന്നാല്‍, മുതിര്‍ന്ന നേതാക്കളില്‍ പലരും ഈ നീക്കത്തോട് യോജിക്കുന്നില്ല. ഡിഎംകെയുമായുള്ള ദീര്‍ഘകാല സഖ്യത്തില്‍ തന്നെ ഉറച്ചുനില്‍ക്കണമെന്നാണ് ഇവരുടെ പക്ഷം. നിലവിലെ സഖ്യം പാര്‍ട്ടിയുടെ പ്രസക്തിയും സ്ഥിരതയും നിലനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്നും, പുതിയ പരീക്ഷണങ്ങള്‍ അപകടകരമാണെന്നും ഇവര്‍ വാദിക്കുന്നു. ഡിഎംകെ സഖ്യത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ കൂടുതല്‍ സ്വാധീനം ഉറപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം.

ജയലളിതയുടെയും കരുണാനിധിയുടെയും നിര്യാണത്തിന് ശേഷം തമിഴ്നാട് രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ പുതിയ രാഷ്ട്രീയ ശക്തികള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്. ജനപ്രീതിയും രാഷ്ട്രീയ സന്ദേശങ്ങളും വഴി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിജയിക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ചിത്രത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഇതിനെ ദേശീയ തലത്തിലുള്ള ബിജെപി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കി മാറ്റി. തമിഴ് സംസ്‌കാരത്തിന് നേരെയുള്ള ആക്രമണമായി കോണ്‍ഗ്രസ്

വിശേഷിപ്പിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് ഡിഎംകെ വിശേഷിപ്പിക്കുന്നു. എന്നാല്‍, നിയമപരമായ നടപടി മാത്രമാണെന്ന് ബിജെപി വാദിക്കുന്നു.

സര്‍വേ നടത്താന്‍ കോണ്‍ഗ്രസ്

തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം മാറുന്ന പശ്ചാത്തലത്തില്‍, പൊതുജനങ്ങളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം അറിയാന്‍ കോണ്‍ഗ്രസ് ഉടന്‍ തന്നെ ഒരു സര്‍വേ നടത്തുമെന്നാണ് സൂചന. ഈ സര്‍വേ ഫലമായിരിക്കും ഡിഎംകെയുമായുള്ള ബന്ധം തുടരണമോ അതോ വിജയിന്റെ പാര്‍ട്ടിയുമായി കൈകോര്‍ക്കണമോ എന്ന് തീരുമാനിക്കുക. രാഹുലിന്റെ ട്വീറ്റ് കേവലമൊരു പിന്തുണയായിരുന്നോ അതോ കോണ്‍ഗ്രസിന്റെ പുതിയ തന്ത്രത്തിന്റെ ആദ്യ സൂചനയാണോ എന്നത് ഈ സര്‍വ്വേ ഫലങ്ങള്‍ക്ക് ശേഷമേ വ്യക്തമാകൂ.