തിരുവനന്തപുരം: സൈബര്‍ ലോകത്ത് സംഘപരിവാര്‍ അണികളും മുന്‍ സംഘപരിവാര്‍ പക്ഷക്കാരനും ഇപ്പോഴത്തെ കോണ്‍ഗ്രസുകാരനുമായ സന്ദീപ് വാര്യരും തമ്മില്‍ പോര് മുറുകുന്നു. ചാനല്‍ ചര്‍ച്ചയില്‍ തുടങ്ങിയ വിഷയം സൈബറിടത്തിലേക്ക് മാറിയതോടെയാണ് പരസ്പ്പരം കൊടുക്കല്‍ വാങ്ങലുകളുമായി കളം മുറുകുന്നത്. ബിജെപി ബൗദ്ധികവിഭാഗം ചുമതലക്കാരനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃത്താല സ്ഥാനാര്‍ത്ഥിയും ആയിരുന്ന ശങ്കു ടി ദാസിനെ സന്ദീപ് വാര്യര്‍ വാവിട്ട വാക്കുകളുമായി വിമര്‍ശിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് ആധാരം.

സന്ദീപിന്റെ കൂടുമാറ്റത്തിന് ശേഷം സംഘപരിവാറിന്റെ പ്രധാന ശത്രുവും സന്ദീപ് തന്നെയണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംഘപരിവാറുകാരുടെ പോരാളിയായ നിലനില്‍ക്കുന്നത് ശങ്കു ടി ദാസാണ്. അതുകൊണ്ട് തന്നെയാണ് സന്ദീപീട്ട പോസ്റ്റ് കൈവിട്ടു പോയതോടെ ശങ്കുവിന് വേണ്ടി വാദിക്കുന്നവര്‍ കൂട്ടത്തോടെ പാഞ്ഞെത്തിയത്. സന്ദീപ് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. ശങ്കു ടി ദാസിന് സംഭവിച്ച ദാരുണ അപകടത്തെ കുറിച്ച് ദുഷ്ടലാക്കോടെ സന്ദീപ് പരാമര്‍ശം നടത്തിയതാണ് പരിവാറുകാരെ ചൊടിപ്പിച്ചത്. ശങ്കു അപകടത്തില്‍ പെട്ടത് മദ്യലഹരിയില്‍ വാഹനം ഓടിച്ചാണെന്നായിരുന്നു സന്ദീപിന്റെ ആരോപണം.


2022 ജൂണില്‍ മലപ്പുറം തിരൂരില്‍ ശങ്കുവിന് ഉണ്ടായ റോഡ് അപകടത്തെ പരാമര്‍ശിച്ചായിരുന്നു പോസ്റ്റ്- ''കഴിഞ്ഞദിവസം ആവശ്യമില്ലാതെ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി അവഹേളിക്കാന്‍ ശ്രമിച്ചുകൊണ്ട് മാത്രം തിരിച്ചു പറയേണ്ടി വന്നതാണ്. മദ്യപിച്ചു ലക്കുകെട്ട് വാഹനാപകടത്തില്‍ പെട്ടപ്പോള്‍ ഓടിച്ചെന്ന് കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് പുറത്തു പറയാതെ, വളര്‍ന്നുവരുന്ന ചെറുപ്പക്കാരനല്ലേ എന്ന പരിഗണന നല്‍കിയിട്ടുണ്ട്. കടുത്ത മദ്യപാന ശീലത്തിന് ഇരയായിരുന്ന ആള്‍ക്ക് അത് തിരുത്താനുള്ള ഒരവസരം ആയിരിക്കട്ടെ എന്ന് കരുതി. അത്ര മാത്രം. മിത്രങ്ങളോടാണ്.. വെറുതെ ചൊറിയാന്‍ വരരുത്. നിങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല.''

അതീവ ഗുരുതരമായിരുന്നു ശങ്കുവിനുണ്ടായ പരുക്കുകള്‍. ഒന്നരമാസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് തിരിച്ചുവന്നത്. അന്ന് ശങ്കുവിനൊപ്പം സഹായവുമായി സന്ദീപ് വാര്യരുണ്ടായിരുന്നു. അന്നൊന്നും പറയാത്ത ആരോപണമാണ് സന്ദീപ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇക്കാരണത്താലാണ് പ്രതിഷേധം കടുക്കുന്നതും. ശങ്കുവിന്റെ മടങ്ങി വരവിനെ സംഘപ്രവര്‍ത്തകരെല്ലാം ആശങ്കയോടെ കാത്തിരുന്ന തിരിച്ചുവരവായിരുന്നു അത്. ഇതെല്ലാം പലരുടെയും മനസിലുള്ളത് കൊണ്ട്, വ്യാപക പ്രതിഷേധമാണ് സന്ദീപ് വാര്യര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഒപ്പം പനിയായി അവധിയെടുത്ത് വീട്ടിലിരുന്ന ശങ്കുവിനെ, തന്റെ ഒരാവശ്യത്തിനായി അന്ന് സന്ദീപാണ് ഓഫീസിലേക്ക് പറഞ്ഞയച്ചത് എന്നത് ഓര്‍ത്തെടുത്ത് പലരും ഇക്കാര്യത്തില്‍ ദുരൂഹതയും ആരോപിക്കുന്നുണ്ട്. മാതൃഭൂമി ചാനലില്‍ തനിക്കെതിരെ വന്ന വാര്‍ത്തക്കെതിരെ നോട്ടീസ് അയക്കാനാണ് സന്ദീപ് അന്ന് ശങ്കുവിനെ നിയോഗിച്ചത്.

സന്ദീപ് വാര്യരുടെ സഹപ്രവര്‍ത്തകര്‍ ആയിരുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരും, ശ്രീജിത് വാര്യര്‍ അടക്കം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സും വലിയ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഇവരുടെയെല്ലാം പോസ്റ്റുകള്‍ ഷെയര്‍ ചെയ്തും പലരും പ്രതിഷേധം അറിയിക്കുന്നുണ്ട്. ബിജെപിയില്‍ ആയിരിക്കെ സന്ദീപിനെതിരെ ഉയര്‍ന്നിട്ടുള്ള ചില ആരോപണങ്ങള്‍ ഓര്‍മിപ്പിച്ച് കൊണ്ട് മുനവച്ച വെല്ലുവിളികളും പലരും പരസ്യമായി ഉന്നയിക്കുന്നുണ്ട്. അതിനിടെ, താന്‍ മദ്യപാനിയാണെന്നും അതുമൂലമാണ് അപകടം ഉണ്ടായത് എന്നുമുള്ള സന്ദീപിന്റെ ആരോപണത്തെ തെളിവുസഹിതം ഖണ്ഡിച്ചുകൊണ്ട് ശങ്കു ടി ദാസ് ഫെയ്‌സ്ബുക്കില്‍ മറുപടിയും പോസ്റ്റു ചെയ്തിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചയില്‍ തന്നോട് തോറ്റതിന്റെ കലിപ്പു തീര്‍ക്കുകായണ് സന്ദീപ് വാര്യര്‍ എന്നാണ് ശങ്കു മറുപടി നല്‍കിയത്. തന്റെ അപകടം സംബന്ധിച്ച കേസില്‍ പോലീസോ, എതിര്‍കക്ഷികളോ, ഇന്‍ഷുറന്‍സ് കമ്പനിയോ ഇന്നുവരെ ഉന്നയിക്കാത്ത കാര്യം സന്ദീപിന് എവിടെ നിന്ന് കിട്ടിയെന്ന് ശങ്കു ചോദിക്കുന്നു. സംഘത്തിലെ തന്റെ പാരമ്പര്യം ചോദ്യംചെയ്ത സന്ദീപിനുള്ള മറുപടിയും ശങ്കു നല്‍കിയിട്ടുണ്ട്. ''വ്യക്തിപരമായ ഒരു അഭിമാന പ്രശ്‌നമായല്ല ഞാനീ വിഷയത്തെ കാണുന്നത്. അങ്ങനെ വ്യക്തിപരമായി എടുത്തു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആണെങ്കില്‍ സന്ദീപ് ചെയ്തതിനേക്കാള്‍ പത്തിരട്ടി പ്രഹരശേഷിയോടെ എനിക്കത് ചെയ്യിക്കാന്‍ സാധിക്കും. സന്ദീപിന്റെ മൂന്നാല് കേസുകള്‍ കൈകാര്യം ചെയ്ത ഒരഭിഭാഷകന്‍ എന്ന നിലയില്‍ അതിനെനിക്ക് യാതൊരു പ്രയാസവുമില്ലെന്നത് ഊഹിക്കാവുന്നതാണല്ലോ.'