വാഷിങ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കു മേല്‍ ഇന്ത്യയ്ക്ക് മേല്‍ ഇരട്ട തീരുവ പ്രഖ്യാപിച്ചത് ഇരുരാജ്യങ്ങള്‍ തമ്മില്‍ വലിയ ഭിന്നതയ്ക്ക് ഇടയാക്കിയെന്ന് തുറന്ന് സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 50 ശതമാനം താരിഫ് ചുമത്തിയത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കത്തിലേക്ക് നയിച്ചുവെന്നും, ആ തീരുമാനം എടുക്കുന്നത് എളുപ്പമായിരുന്നില്ല എന്നും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാണ് തീരുവ ചുമത്തിയതെന്നും ഒരു അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. 'ഇന്ത്യ റഷ്യയുടെ ഏറ്റവും വലിയ ഉപഭോക്താവായിരുന്നു. അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാന്‍ ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ചുമത്തിയത്'- ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം ഇരട്ട തീരുവ പിന്‍വലിക്കുമെന്ന ഒരു സൂചനയും ട്രംപ് നല്‍കിയിട്ടില്ല. അമ്പത് ശതമാനം തീരുവ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു.

അധിക തീരുവ ഈടാക്കിയത് ഇന്ത്യയുമായി ഭിന്നതയ്ക്ക് ഇടയാക്കിയെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ സംസാരിക്കുമെന്നും യുഎസ് പ്രസിഡന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനു വഴി തുറക്കുന്നതിന്റെ സൂചനകളായാണ് നയതന്ത്ര വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഇന്ത്യന്‍ വാണിജ്യമന്ത്രി അടുത്തയാഴ്ച വാഷിങ്ടന്‍ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യ യുഎസില്‍നിന്ന് അകന്നു പോകാതിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഇന്ത്യയിലെ അംബാസഡറായി നിയമിച്ച സെര്‍ജിയോ ഗോര്‍ വ്യക്തമാക്കി. ട്രംപ് വ്യക്തിപരമായി പ്രധാനമന്ത്രി മോദിയെ ആക്രമിച്ചിട്ടില്ലെന്നും ഗോര്‍ ചൂണ്ടിക്കാട്ടി.

ആഴ്ചകള്‍ നീണ്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് പറയുന്നത്. ഇന്ത്യക്ക് മേല്‍ ചുമത്തിയ അധിക തീരുവ 'ചെറിയ ഒരു തടസ്സം' ആണെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാത്തതില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. പുടിനുമായി വളരെക്കാലമായി നല്ല ബന്ധമുണ്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതില്‍ നിരാശനാണ്. ഇക്കാര്യത്തില്‍ അമേരിക്ക ശക്തമായ നിലപാട് സ്വീകരിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവയാണ് യുഎസ് ആദ്യം ചുമത്തിയത്. ഓഗസ്റ്റ് ആദ്യവാരം ഇതു നിലവില്‍ വന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ശിക്ഷയായി തീരുവ വീണ്ടും 25 % വര്‍ധിപ്പിച്ചു. ഓഗസ്റ്റ് 27 മുതല്‍ ഈ തീരുവ നിലവില്‍വന്നു. അധിക തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. നടപടി അങ്ങേയറ്റം ദൗര്‍ഭാഗ്യകരം ആണെന്നും രാജ്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഇന്ത്യ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.