വാഷിംഗ്ടണ്‍ ഡി.സി: അന്തരിച്ച കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകള്‍ യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം പാസാക്കിയ നിയമപ്രകാരം പരസ്യപ്പെടുത്തിയ ഈ ഫയലുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഗുരുതരമായ ലൈംഗിക പീഡനാരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്. ജനുവരി 30-ന് പുറത്തുവിട്ട ഈ രേഖകളില്‍ 30 ലക്ഷം പേജുകളും, 1.8 ലക്ഷം ചിത്രങ്ങളും, 2,000 വീഡിയോകളുമാണ് ഉള്‍പ്പെടുന്നത്.

ന്യൂജേഴ്സിയിലെ രഹസ്യ സങ്കേതങ്ങളില്‍ കൗമാരക്കാരികളെ ഇരയാക്കിയെന്ന ആരോപണം മുതല്‍, ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാര്‍-എ-ലാഗോ എസ്റ്റേറ്റിലെ ദുരൂഹ പാര്‍ട്ടികള്‍ വരെ നീളുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് 30 ലക്ഷത്തോളം വരുന്ന ഈ പേജുകളിലുള്ളത്. പീഡനത്തിനിടെ പ്രതിരോധിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്ന വെളിപ്പെടുത്തല്‍ അമേരിക്കന്‍ ഭരണകൂടത്തെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പുറത്തുവന്ന ഫയലുകളില്‍ ട്രംപിന്റെ പേര് ഒന്നിലധികം തവണ പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ഞെട്ടിക്കുന്നത് ഏകദേശം 25 വര്‍ഷം മുമ്പ് ന്യൂജേഴ്സിയില്‍ വെച്ച് 13-14 വയസ്സുള്ള പെണ്‍കുട്ടിയെ ട്രംപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണമാണ്. എഫ്.ബി.ഐയുടെ വിസില്‍ബ്ലോവര്‍ ഹോട്ട്ലൈനില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ രേഖകള്‍.

തന്റെ മാര്‍-എ-ലാഗോ (Mar-a-Lago) എസ്റ്റേറ്റില്‍ ട്രംപ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായും അതില്‍ ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍, ഇവാന്‍ക ട്രംപ് തുടങ്ങിയ ഉന്നതര്‍ പങ്കെടുത്തിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂജേഴ്സിയില്‍ വെച്ച് തിരിച്ചറിയപ്പെടാത്ത ഒരു പെണ്‍ സുഹൃത്തിനെ പ്രസിഡന്റ് ട്രംപ് വദനസുരതത്തിന് നിര്‍ബന്ധിച്ചതായാണ് ഒരുറിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് ഏകദേശം 13-14 വയസ്സ് മാത്രമായിരുന്നു പ്രായം. പീഡനത്തിനിടെ പെണ്‍കുട്ടി പ്രസിഡന്റ് ട്രംപിനെ കടിച്ചു. ട്രംപിനെ കടിച്ചതിനെക്കുറിച്ച് പറഞ്ഞ് ചിരിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് മുഖത്ത് അടിയേറ്റതായും പറയപ്പെടുന്നു. എപ്സ്റ്റീനും തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തി.

'മറ്റൊരു റിപ്പോര്‍ട്ടിലും സമാനമായി, ഏകദേശം 13-14 വയസ്സുള്ള ഒരു കൗമാരക്കാരിയെ 'വദനസുരതത്തിന് നിര്‍ബന്ധിച്ചതായും' അവള്‍ പ്രസിഡന്റ് ട്രംപിനെ കടിച്ചതായും ആരോപിക്കുന്ന വിശദാംശങ്ങളുണ്ട്.'

അധികൃതരുടെ വിശദീകരണം

അതേസമയം, ഈ രേഖകള്‍ റിപ്പോര്‍ട്ടുകളുടെ സംഗ്രഹങ്ങള്‍ മാത്രമാണെന്നും ഇവ തെളിവുകളായി കണക്കാക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശം ഉറപ്പാക്കാനാണ് ഈ രേഖകള്‍ പുറത്തുവിട്ടതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ബ്ലാഞ്ച് പറഞ്ഞു. 'ഞങ്ങള്‍ പ്രസിഡന്റ് ട്രംപിനെയോ മറ്റാരെയെങ്കിലുമോ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈറ്റ് ഹൗസോ നീതിന്യായ വകുപ്പോ ഈ പുതിയ വെളിപ്പെടുത്തലുകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.