പത്തനംതിട്ട: സഹപാഠികള്‍ എല്ലാവരെയും ഒരുമിച്ച് കൂട്ടുന്നതിന് അവള്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ ആഗ്രഹം. രഞ്ജിതയുടെ ആഗ്രഹപ്രകാരമാണ് അവള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നാട്ടില്‍ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒത്തുകൂടിയത്. അന്ന് 42 പേരെ പെട്ടെന്ന് വിളിച്ചു ചേര്‍ത്തു. പങ്കെടുക്കാതിരുന്നവരെ രഞ്ജിത തന്നെ വൈകിട്ട് ഫോണില്‍ വളിച്ചു വഴക്ക് പറഞ്ഞു. അടുത്ത തവണ ഞാന്‍ നാട്ടില്‍ വരുമ്പോള്‍ എല്ലാവരുമായി ഒരിക്കല്‍ കൂടി ഒത്തു ചേരണമെന്നും വിദേശത്ത് നിന്നും വിളിക്കുമ്പോഴെല്ലാം പറയുമായിരുന്നു. സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ച് പഠിച്ച സഹപാഠികള്‍ അഹമ്മദാബാദില്‍ വിമാനദുരന്തത്തില്‍ മരണപ്പെട്ട രഞ്ജിത ജി. നായരെ ഓര്‍ത്തെടുക്കുകയാണ്.

അവള്‍ക്കായിരുന്നു ഞങ്ങളെയെല്ലാം ഒരുമിച്ച് കൂട്ടാന്‍ ആഗ്രഹം. ഇന്ന് ഞങ്ങളെല്ലാം ഒരുമിച്ച് ചേര്‍ന്ന് അതേ സ്‌കൂള്‍ മുറ്റത്ത് എത്തി. അവളെ കാണാന്‍. എന്നാല്‍ അവള്‍ മാത്രമില്ല. സഹിക്കാന്‍ പറ്റുന്നില്ലായെന്ന് ഓരോരുത്തരും പറയുന്നു.




പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ സഹപാഠികള്‍ ഒരുമിച്ച് കൂടാന്‍ കാരണക്കാരി രഞ്ജിതയായിരുന്നു. വിദേശത്ത് ജോലിയ്ക്കായി പോയിട്ടും ഞങ്ങളെയാരും അവള്‍ മറന്നില്ല. മിക്കവരെയും ഫോണില്‍ വിളിക്കും. വിദേശത്തെ കാലാവസ്ഥ ബുദ്ധിമുട്ടായതിനാല്‍ നാട്ടിലേയ്ക്ക് വരാന്‍ ഇരുന്നതാണ്. അടുത്ത ജൂലൈയില്‍ നാട്ടില്‍ എത്തുന്നതിനും സര്‍ക്കാര്‍ ജോലിയില്‍ കയറുന്നതിനുമുള്ള തീരുമാനത്തിലും ആയിരുന്നുവെന്ന് പറഞ്ഞിരുന്നു. അതിനിടയില്‍ സൗഹൃദം അവള്‍ കാത്തുസൂക്ഷിച്ചു. തങ്ങള്‍ ഓടി കളിച്ചു വളര്‍ന്ന സ്‌കൂള്‍ മുറ്റത്തേയ്ക്ക് അവളുടെ ചേതനയറ്റ ശരീരം എത്തിച്ചപ്പോള്‍ ഒരു നോക്ക് കാണാന്‍ കൂട്ടുകാരികളും കൂട്ടുകാരന്‍മാരുമെത്തിയിരുന്നു.




അവളുടെ വീടിന്റെ ഗൃഹപ്രവേശത്തിനായി ഒത്തുകൂടാമെന്ന് പറഞ്ഞാണ് കഴിഞ്ഞ കൂട്ടായ്മയില്‍ പിരിഞ്ഞത്. മക്കള്‍ക്കും അമ്മയ്ക്കുമൊപ്പം നാട്ടില്‍ നില്‍ക്കുന്നതിന് ഏറെ ആഗ്രഹമായിരുന്നു രഞ്ജിതയ്ക്ക്. വിമാനാപകടം സംഭവിക്കുന്നതിന് രണ്ട് ദിവസം സ്‌കൂളിന്റെ മുന്‍പില്‍ വച്ച് തന്നെ കണ്ടിരുന്നതായി സഹപാഠിയായ വിമല്‍ പറഞ്ഞു. കേറ്ററിങ് സര്‍വീസ് നടത്തുന്ന തന്നോട് വീടിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ ഭക്ഷണം തയ്യാറാക്കണമെന്നും പറഞ്ഞാണ് പോയത്. റീ യൂണിയനില്‍ പങ്കെടുത്തപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നെടുത്ത സെല്‍ഫി ഫോട്ടോ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്‌.




അഹമ്മദാബാദില്‍ വിമാനപകടത്തില്‍ രഞ്ജിതയുണ്ടായിരുന്നുവെന്ന് വാര്‍ത്തയില്‍ പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ലെന്ന് വിമല്‍ പറഞ്ഞു. പ്രായമായ അമ്മയുടെയും രണ്ട് മക്കളുടെയും കാര്യമാണ് ഏറെ വിഷമകരം. അവരുടെ ഏക ആശ്രയമായിരുന്നു രഞ്ജിത.