ന്യൂഡല്‍ഹി: പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ ദുപ്പട്ട ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിനുശേഷം മൃതദേഹം കാമുകന്റെ സഹായത്തോടെ യുവതി മാലിന്യത്തില്‍ തള്ളി. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. രവീണ (32), കാമുകന്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് പ്രവീണ്‍ (35) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പ് രവീണയും സുരേഷും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് വീഡിയോയകള്‍ നിര്‍മിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കാന്‍ തുടങ്ങി. ഡാന്‍സ് റീലുകളും ഷോര്‍ട്ട് വീഡിയോകളുമാണ് രവീണ പങ്കുവച്ചിരുന്നത്. 34,000 ഫോളോവേഴ്സും രവീണക്കുണ്ടായിരുന്നു.

രവീണ സുരേഷുമൊത്ത് വീഡിയോകള്‍ ചെയ്യുന്നത് പ്രവീണും കുടുംബവും എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവരും വഴക്കിടാറുമുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 25ന് വീട്ടിലെത്തിയ പ്രവീണ്‍ ഭാര്യയെയും സുരേഷിനെയും അനുചിതമായ സാഹചര്യത്തില്‍ കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. രവീണയ്‌ക്കൊപ്പം സുരേഷിനെ കണ്ടതോടെ പ്രവീണ്‍ ഭാര്യയുമായി വഴക്കിട്ടു. തുടര്‍ന്ന് രവീണ ദുപ്പട്ട ഉപയോഗിച്ച് ഭര്‍ത്താവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം പുലര്‍ച്ചെ 2.30ഓടെ സുരേഷും രവീണയും ചേര്‍ന്ന് പ്രവീണിന്റെ മൃതദേഹം മാലിന്യത്തില്‍ തള്ളുകയായിരുന്നു.

പ്രവീണിനെക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നായിരുന്നു രവീണ പറഞ്ഞിരുന്നത്. മാര്‍ച്ച് 28ന് പ്രവീണിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പ്രവീണിന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ബൈക്കില്‍ നടുക്കിരുത്തിയാണ് മൃതശരീരം കൊണ്ടുപോയത്. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് അഴുകിയ നിലയിലുള്ള മൃതശരീരം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയിലാണ് പ്രതികളെ കണ്ടെത്തിയത്. സംഭവത്തില്‍ രവീണയും സുരേഷും അറസ്റ്റിലായി. രവീണയും സുരേഷും പ്രവീണിന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

2017 ലായിരുന്നു രവീണയും പ്രവീണും തമ്മിലുള്ള വിവഹം. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി സുരേഷുമായി സൗഹൃദത്തിലാകുന്നത്. പ്രവീണിനും രവീണയും ആറുവയസുള്ള മകനുണ്ട്. കുഞ്ഞ് മുത്തശ്ശന്റെ സംരക്ഷണയിലാണ്.