ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ രണ്ടാം വട്ടം പ്രസിഡന്റായി എത്തിയതോടെ കുടിയേറ്റ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാകുകയാണ്. അനധികൃത കുടിയേറ്റക്കാരെ നാട് കടത്തുന്ന കാര്യത്തിലും ട്രംപ് ഭരണകൂടം ഒരു തരത്തിലും ഇളവ് കാട്ടുന്നതുമില്ല. ഇത്തരം സംഭവ പരമ്പരകളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഒരു ഇന്ത്യക്കാരന് വിസ നിഷേധിച്ച അമേരിക്കന്‍ എംബസിയുടെ നടപടി. തനിക്ക് ഒരു ഗേള്‍ ഫ്രണ്ട് അമേരിക്കയില്‍ ഉണ്ടെന്നാണ് ഇയാള്‍ ഡല്‍ഹിയിലെ എംബസിയില്‍ നടന്ന വിസയ്്ക്കായുള്ള ഇന്റര്‍വ്യൂവില്‍ അറിയിച്ചത്.

തുടര്‍ന്ന് എംബസിയിലെ അധികൃതര്‍ ഇന്റര്‍വ്യൂ ഒരു മിനിട്്ട കൊണ്ട് അവസാനിപ്പിക്കുകയും ഇയാളുടെ വിസ നിരസിക്കുകയും ചെയ്തു. ഇതിനെതിരെ ഇന്ത്യാക്കാരന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. അമേരിക്കയിലെ ഫ്ളോറിഡയില്‍ അവധിക്കാലം ചെലവഴിക്കാനാണ് യുവാവ് വിസക്കായി അപേക്ഷ നല്‍കിയിരുന്നത്. ഒരു മിനിട്ടിനുള്ളില്‍ വെറും മൂന്ന് ചോദ്യങ്ങള്‍ മാത്രം ചോദിച്ച് എംബസി ജീവനക്കാര്‍ തനിക്ക് വിസ നിഷേധിക്കുകയായിരുന്നു എന്നാണ് ഇയാളുടെ പരാതി.

ടൂറിസ്റ്റ് ആയിട്ടോ അല്ലെങ്കില്‍ ബിസിനസ് ആവശ്യത്തിനുള്ള ഹ്രസ്വകാല സന്ദര്‍ശനത്തിനോ മാത്രം വിസക്ക് അപേക്ഷ നല്‍കുന്ന വ്യക്തികളോട് എന്ത് കൊണ്ട് അത് നിരസിച്ചു എന്നറിയിക്കണം എന്നാണ് ഇയാള്‍ ആവശ്യപ്പെടുന്നത്. ബി-വണ്‍, ബി-ടൂ വിസയ്ക്കുള്ള ഇന്റര്‍വ്യൂവിന് വേണ്ടിയാണ് ഇനിയും പേര് വെളിപ്പെടുത്താത്ത ഇയാള്‍ ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ എത്തിയത് എന്നാണ് ഈ വ്യക്തി പറയുന്നത് അഭിമുഖം ഒരു മിനിട്ട് കൊണ്ട് അവസാനിക്കുകയും ചെയ്തു.

അഭിമുഖത്തില്‍ തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വീഴ്ച എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയാല്‍ ്അടുത്ത തവണ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍ അത് ഒഴിവാക്കാമല്ലോ എന്നാണ് ഇയാള്‍ പറയുന്നത്. അഭിമുഖം നടത്തിയയാള്‍ അദ്ദേഹത്തോട് ചോദിച്ചത് നിങ്ങള്‍ എന്തിനാണ് അമേരിക്കിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നത് എന്നാണ്. കൂടാതെ നിങ്ങള്‍ ഇന്ത്യയ്ക്ക് പുറത്ത് നേരത്തേ യാത്ര ചെയ്തിട്ടുണ്ടോ നിങ്ങള്‍ക്ക് അമേരിക്കയില്‍ ഏതെങ്കിലും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഉണ്ടോ എന്നും തിരക്കി. മൂന്ന് ചോദ്യങ്ങള്‍ക്കും സത്യസന്ധമായിട്ടാണ് താന്‍ ഉത്തരം നല്‍കി എന്നാണ് യുവാവ് പറയുന്നത്.

ഫ്ളോറിഡയില്‍ അവധിക്കാലം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നേരത്തേ അന്താരാഷ്ട്ര യാത്ര ചെയ്ത് പരിചയമില്ലെന്നും, ഫ്ലോറിഡയില്‍ താമസിക്കുന്ന ഒരു കാമുകി തനിക്ക് ഉണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍ എംബസി ഉദ്യോഗസ്ഥന് ഇക്കാര്യം ബോധ്യപ്പെട്ടില്ലെന്നും ഒരു മിനിട്ടിനുള്ളില്‍ വിസ നിഷേധിച്ചതായും അപേക്ഷകന്‍ പറയുന്നു. ഇത്രയും പെട്ടെന്ന് തന്റെ വിസ നിരസിക്കാനുള്ള കാരണമാണ് ഇനിയും മനസിലാകാത്തത് എന്നാണ് ഇയാള്‍ ചോദിക്കുന്നത്. സത്യസന്ധമായി മറുപടി നല്‍കിയതാണോ തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവ് എന്നും യുവാവ് ചോദിക്കുന്നു. അമേരിക്കയില്‍ തനിക്ക് കാമുകി ഉണ്ടെന്ന കാര്യം അഭിമുഖത്തില്‍ ഒഴിവാക്കണമായിരുന്നോ എന്നും ഇദ്ദേഹം പറയുന്നു.

നേരത്ത് വിദേശയാത്ര നടത്തിയിട്ടില്ലാത്ത ഇയാള്‍ക്ക് അമേരിക്കയില്‍ എങ്ങനെയാണ് കാമുകിയുള്ളത് എന്നതിന്റെ വിശദാംശങ്ങള്‍ ഒന്നും തന്നെ അപേക്ഷകന്‍ വെളിപ്പെടുത്തുന്നില്ല. എന്നാല്‍ പലരും സമൂഹമാധ്യമങ്ങളിലെ പോസ്റ്റിന് പല തരത്തിലുള്ള കമന്റുകളാണ് ലഭിക്കുന്നത്. വിസയുടെ കാര്യത്തില്‍ ട്രംപ് കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിച്ചതോടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ഒരു ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ഫോണില്‍ ട്രംപ് ഭരണകൂടത്തെ വിമര്‍ശിക്കുന്ന സന്ദേശങ്ങള്‍ വിമാനത്താവള ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹത്തിന് യുഎസിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.