കോഴിക്കോട്: ഇന്ത്യാവിഷനായി കടം വാങ്ങിയ കേസില്‍ മുസ്ലിംലീഗ് നേതാവും കൊടുവള്ളി എംഎല്‍എയുമായ എം കെ മുനീറിന് ശിക്ഷ വിധിച്ച് കോടതി. ഒരു മാസത്തിനകം 2 കോടി 60 ലക്ഷം രൂപ മടക്കി നല്കിയില്ലെങ്കില്‍ 6 മാസം തടവ് ശിക്ഷ അനുഭവിക്കണം എന്നാണ് കോടതി വിധിച്ചിരിക്കുന്നത്. ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് ഡയറ്കടറായിരുന്ന ജമാലുദ്ദീന്‍ ഫാറൂഖിയും കേസില്‍ പ്രതിയാണ്.

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് ഏഴാം നമ്പര്‍ കോടതിയുടേതാണ് വിധി. കോഴിക്കോട് സ്വദേശി മുനീര്‍ അഹമ്മദില്‍ 1 കോടി 34 ലക്ഷം വാങ്ങിയ ശേഷം നല്കിയ ചെക്ക് മടങ്ങിയതാണ് കേസ്. ഇന്ത്യന്‍ വിഷന്‍ ചാനല്‍ ഒരു ലക്ഷം രൂപയും എം.കെ മുനീര്‍, ഭാര്യ നഫീസ, ജമാലുദ്ദീന്‍ ഫാറൂഖി എന്നിവര്‍ ചേര്‍ന്ന് പണം നല്‍കണമെന്നാണ് വിധി. ഫെബ്രുവരി 25നകം തുക അടക്കാന്‍ ആണ് കോടതിയുടെ നിര്‍ദേശം. ദ്വീര്‍ഘകാലമായി നടന്നുവന്ന നിയമ പോരാട്ടത്തിന് ഒടുവിലാണ് വിധി വന്നത്.

അതേസമയം വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുനീര്‍ പ്രതികരിച്ചു. 2003 ജൂലൈ 14 നാണ് ഇന്ത്യാവിഷന്‍ ചാനല്‍ ആരംഭിച്ചത്. മലയാളികളുടെ വാര്‍ത്താ സംസ്‌ക്കാരത്തില്‍ വലിയ മാറ്റം കൊണ്ടുവന്ന ചാനലാണ് ഇന്ത്യാ വിഷന്‍. ഇന്ത്യാവിഷനിലൂടെ ഏറെ ചര്‍ച്ചയായ ഐസ്‌ക്രീം പാര്‍ലര്‍ കേസും പി.കെ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും അടക്കം മുനീറിന് തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് ചാനല്‍ സാമ്പത്തികമായി തകര്‍ന്നതും.

അന്ന് ചാനലിന്റെ തലപ്പത്തായിരുന്നു എം വി നികേഷ് കുമാര്‍ പിന്നീട് റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങുകയാണ് ഉണ്ടായത്. ഇന്ത്യാവിഷന്‍ നിഷ്പക്ഷമായിരിക്കുമെന്ന നിലപാട് സ്വീകരിച്ച മുനീറിന് വലിയ തിരിച്ചടിയാണ്. ഇന്ത്യാവിഷന് ഒപ്പമുണ്ടായിരുന്ന ചാനല്‍ പ്രവര്‍ത്തകര്‍ മറ്റിടങ്ങളിലേക്ക് ചേക്കേറിയപ്പോഴും പണം മുടക്കിയ മുനീറിന് രാഷ്ട്രീയമായ തിരിച്ചടികള്‍ നേരിടുകയായിരുന്നു.

2003 ജൂലൈയില്‍ ആരംഭിച്ച ഇന്ത്യാ വിഷന്‍ 2015 മാര്‍ച്ച് 31ഓടെ പ്രവര്‍ത്തനം അവസാനിപ്പിക്കുയായിരുന്നു. ഇന്ത്യാവിഷന്‍ എന്ന ചാനല്‍ ആരംഭിച്ചതില്‍ ഇപ്പോഴും എനിക്ക് കുറ്റബോധമില്ലെന്നാണ് പിന്നീട് മുനീര്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. അതിന്റെ ദൗത്യം അന്ന് നിലനിന്നിരുന്ന വാര്‍ത്തസ്വഭാവത്തിന് മാറ്റമുണ്ടാക്കുക എന്നതായിരുന്നു. 24*7 വാര്‍ത്തകള്‍ ഉത്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരും വിശ്വസിച്ചിരുന്നില്ല.

പക്ഷെ അന്ന് ആദ്യമായി ഒ.ബി വാന്‍ കേരളത്തില്‍ ഒരു ചാനല്‍ പരീക്ഷിക്കുന്നത് ഇന്ത്യാ വിഷനായിരുന്നു. എല്ലാ ന്യൂസ് സെന്ററുകളിലും സാറ്റലൈറ്റ് സംവിധാനം ഒരുക്കി. ഒരു വാര്‍ത്ത പോലും കണ്ണില്‍ പെടാതെ പോകില്ലെന്ന് ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു ഇതെന്നും പിന്നീട് അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.